ട്രെയിൻ തീവയ്പ് പ്രതി കേരളത്തിലെത്തിയ ശേഷം ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കി

കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫി കേരളത്തിലെത്തിയ ശേഷം തുടർച്ചയായി ബന്ധപ്പെട്ടവരുടെ പട്ടിക കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കി.

ഏപ്രിൽ 2നാണു തീവയ്പുണ്ടായതെങ്കിലും ഷാറുഖ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ സാന്നിധ്യം അതിനു രണ്ടാഴ്ച മുൻപു തന്നെ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ തിരിച്ചറി‍ഞ്ഞിട്ടുണ്ട്. രഹസ്യാന്വേഷണ ഏജൻസികൾ ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഊർജിതമാക്കി. കേസിൽ റിമാൻഡിൽ കഴിയുന്ന ഷാറുഖ് തന്നെയാണോ സംഭവത്തിനു രണ്ടാഴ്ച മുൻപും ഇതേ ഫോൺ കേരളത്തിൽ ഉപയോഗിച്ചതെന്നു വ്യക്തമല്ല. ഷാറുഖ് അല്ല മറ്റൊരാളാണു ഫോൺ ഉപയോഗിച്ചതെന്നു തെളിഞ്ഞാൽ അതു കേസിനു വഴിത്തിരിവാകുംസംഭവദിവസം, ഷാറുഖ് ആക്രമണം നടത്തിയ ട്രെയിനിൽ സഹായികളാരെങ്കിലും യാത്ര ചെയ്തിരുന്നതിന്റെ തെളിവുകൾ കണ്ടെത്താൻ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കുറ്റകൃത്യത്തിൽ പങ്കാളികളായ കൂട്ടുപ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ചോദ്യം ചെയ്യലിൽ ഷാറുഖ് പൊലീസിനു നൽകിയിട്ടില്ല. ഒറ്റയ്ക്ക് ആലോചിച്ച് ഒറ്റയ്ക്കു നടപ്പിലാക്കിയ ആക്രമണമായാണു ഷാറുഖ് സംഭവത്തെ വിവരിച്ചത്.

കുറ്റകൃത്യത്തിനു മുൻപു ഷാറുഖ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും പരിസരത്തും ചെലവഴിച്ച മണിക്കൂറുകൾ സംബന്ധിച്ച അവ്യക്തത നീക്കാൻ പൊലീസ് അന്വേഷണത്തിൽ കഴിഞ്ഞിരുന്നില്ല.

ജന്മനാടായ ഷഹീൻബാഗിലോ കേരളത്തിലോ ഏതെങ്കിലും പ്രത്യേക സ്ഥാപനങ്ങളുമായോ സംഘടനകളുമായോ ഷാറുഖ് അടുപ്പം പുലർത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടില്ല.