മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദർശനത്തിന്; സംസ്കാരം നാളെ

കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെയാണ് പൊതുദര്‍ശനം. രാത്രി ഭൗതികശരീരം വീട്ടിലേക്കെത്തിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. നാളെ രാവിലെ പത്ത് മണിയോടെ ആയിരിക്കും സംസ്‌കാരം നടക്കുകയെന്നും മേയര്‍ പറഞ്ഞു.

കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു വിയോഗം.

മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു മാമുക്കോയ. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു. സ്വാഭാവിക ഡയലോഗ് ഡെലിവറിയും അതിന്റെ സ്പീഡും മാമുക്കോയയുടെ പ്രത്യേകതയായിരുന്നു‘റാംജിറാവു സ്പീക്കിങ്’, ‘തലയണ മന്ത്രം’, ‘ശുഭയാത്ര’, ‘ഇരുപതാം നൂറ്റാണ്ട്’, ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’, ‘പൊൻമുട്ടയിടുന്ന താറാവ്’, ‘പട്ടണപ്രവേശം’, ‘ധ്വനി’ തുടങ്ങി നിരവധി സിനിമകളിൽ മാമുക്കോയ ചെയ്ത വേഷങ്ങളും ഏറെ ശ്രദ്ധേയമാണ്.

ലളിതവും സത്യസന്ധവുമായ അഭിനയരീതിയായിരുന്നു മാമുക്കോയയുടേത്. തനിക്ക് അഭിനയിക്കാൻ അറിയില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് മാമുക്കോയ ഒരിക്കൽ പറഞ്ഞത്. സവിശേഷമായ കോഴിക്കോടൻ സംസാരരീതി ആ അഭിനയത്തിന് മാറ്റുകൂട്ടി. മാമുക്കോയ എന്ന നടന് എക്കാലവും സിനിമയെക്കാൾ പ്രിയം നാടകമായിരുന്നു. ‘ഇഫ്റീത്ത് രാജ്ഞി’, ‘വമ്പത്തി നീയാണ് പെണ്ണ്’, ‘മോചനം’, ‘ഗുഹ’, ‘മൃഗശാല’, ‘കുടുക്കുകൾ; തുടങ്ങിയവ അദ്ദേഹം അഭിനയിച്ച പ്രമുഖ നാടകങ്ങളായിരുന്നു.