മണൽ മാഫിയയുടെ പ്രതികാരം,വില്ലേജ് ഓഫീസറെ സ്വന്തം ഓഫീസിൽ വെട്ടിക്കൊന്നു

മധുര: തമിഴ്‌നാട്ടിൽ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ തൂത്തുക്കുടി പുതുക്കോട്ട സ്വദേശിയായ ലൂർദ് ഫ്രാൻസിസ് (53) നെ രണ്ടംഗ സംഘം വില്ലേജ് ഓഫീസിലെത്തി വെട്ടിക്കൊന്നു.രണ്ടംഗ സംഘം മുറപ്പനാട് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിലെത്തി ഫ്രാൻസിസിനെ അരിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് മുറപ്പനാട് പോലീസ് എത്തി ഗുരുതര പരിക്കേറ്റ ഇയാളെ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ ഫ്രാൻസിസ് മരണത്തിനു കീഴടങ്ങി.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അരുംകൊല നടന്നത്. പ്രദേശത്ത് സജീവമായിരുന്ന അനധികൃത മണൽ മാഫിയക്കെതിരെ ഫ്രാൻസിസ് രംഗത്തുവന്നതിനു പ്രതികാരമാണ് കൊലയ്ക്കു പിന്നിലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

ആദിച്ചനല്ലൂർ വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിക്കുമ്പോഴും ഭൂമി കയ്യേറ്റക്കാർക്കെതിരെ ഫ്രാൻസിസിൻ്റെ ഭാഗത്തുനിന്നു നീക്കം ഉണ്ടായതോടെ ലൂർദ് ഫ്രാൻസിസ് ആക്രമിക്കപ്പെട്ടിട്ടുണ്ട്.കൊലപാതകവുമായി ബന്ധപ്പെട്ട് രാമസുബ്ബു എന്നയാളെ പോലീസ്അറസ്റ്റു ചെയ്തിട്ടുണ്ട്.ഇയാളും കൂട്ടാളികളും ചേർന്നാണ് ലൂർദ് ഫ്രാൻസിസിനെ കൊലപ്പെടുത്തിയതെന്നും മറ്റു പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും കളക്ടർ ഡോ. കെ സെന്തിൽരാജ് വ്യക്തമാക്കി. വില്ലേജ് ഓഫീസറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.