13കാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് ഡോ. കെ ഗിരീഷിനെ ഏഴ് വർഷം കഠിനതടവിനു വിധിച്ചു കോടതി

തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരിഷിന് (59) ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് സുദർശനൻ.

ആരോഗ്യ വകുപ്പിൽ അസിസ്റ്റൻറ് പ്രാഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്‍റെ വീടായ തണൽ (റ്റി എൻ ആർ എ 62 )നോട് ചേർന്ന് സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്സിസ് പ്രാക്ടീസ് ടു പെർഫോം) എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്.

മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടിയിരുന്നു.ആരോഗ്യവകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്നു ഡോ. കെ ഗിരീഷ്. പീഡനം കാരണം കുട്ടിയുടെ മനോനില കൂടുതൽ വഷളായപ്പോൾ പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു.

വീട്ടുകാർ പല മനോരോഗ വിഭദ്ധരെ കാണിച്ചെങ്കിലും രോഗം കുറയാഞ്ഞതോടെ 2019ൽ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്.മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഈ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നു.പീഡനം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ഒന്നും പുറത്ത് പറഞ്ഞില്ല.പോക്സോ ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. വിവിധ വകുപ്പുകൾ പ്രകാരം 26 വർഷം ശിക്ഷ വിധിച്ചെങ്കിലും ഏഴ് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. പിഴത്തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ നാലുവർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം