എട്ടാംക്ലാസുകാരി വിദ്യാർത്ഥിനിയുടെ ദുരൂഹമരണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ,പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയായ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തെ തുടര്‍ന്നുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ കുട്ടി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു അടക്കം വിധേയമാക്കപ്പെട്ടിട്ടുണ്ടെന്നത് ദുരൂഹത ഉണർത്തുന്നു. തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണം. അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്നാകാം തലച്ചോറിൽ രക്തസ്രാവമുണ്ടായതായെന്ന വിലയിരുത്തൽ.

ലഹരി മരുന്ന് ഉപയോഗം പൂര്‍ണമായി തള്ളിക്കളഞ്ഞ കുടുംബം കുട്ടിയുടെ ശരീരത്തില്‍ ലഹരിയുടെ അംശമുണ്ടെങ്കില്‍ മരണദിവസം ആരെങ്കിലും ബലമായോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും രീതിയിലോ നല്‍കിയതാകാമെന്ന സംശയം ഉന്നയിച്ചു. മാര്‍ച്ച് 30ന് സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ വീട്ടിലെ ശൗചാലയത്തില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു.തലയ്ക്ക് ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു.  അബോധാവസ്ഥയിലായിരുന്ന കുട്ടി ഏപ്രിൽ ഒന്നിന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആദ്യം അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ലൈംഗികപീഡന വകുപ്പുകള്‍കൂടി ചേര്‍ക്കുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

പെണ്‍കുട്ടിയെ കുറിച്ച് അറിയാവുന്നവർക്കെല്ലാം നല്ല അഭിപ്രായമാണ്. ക്ലാസില്‍ ഏറ്റവും പ്രസരിപ്പോടെ പെരുമാറുന്ന പെണ്‍കുട്ടി എന്നാണു അധ്യാപകർ പറയുന്നത്. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി ഒരു പൊലീസുകാരന്റെ മകളാണ് എന്നതും ഗൗരവം വർധിപ്പിക്കുന്നു.