കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ആറാം ക്ലാസുകാരിയെ രണ്ടാം ഭാര്യയാക്കി

പാറ്റ്ന : മാതാപിതാക്കൾ കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് മകളായ ആറാം ക്ലാസുകാരിയെ 40 കാരൻ രണ്ടാം ഭാര്യയാക്കി മൂന്നു മാസത്തോളം കൂടെ താമസിപ്പിച്ചു. കുട്ടിയുടെ മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചതോ മഹേന്ദ്ര പാണ്ഡെ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

ബിഹാറിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. സിവാൻ ജില്ലയിലെ ലക്ഷ്മിപുർ സ്വദേശികളായ 14 കാരിയുടെ കുടുംബം രണ്ടു ലക്ഷം രൂപ അകന്ന ബന്ധുവായ മഹേന്ദ്ര പാണ്ഡെയിൽനിന്നു വായ്പയായി വാങ്ങി.പണം മടക്കിനൽകാൻ കുടുംബത്തിനു സാധിച്ചില്ല.ഇതു മുതലാക്കിയ മഹേന്ദ്ര പാണ്ഡെ പെൺകുട്ടിയുടെ വീട്ടിലെത്തി പഠിപ്പിക്കാമെന്ന് പറഞ്ഞു പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന വിവരമറിഞ്ഞ മാതാവ് പോലീസിനെ സമീപിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ മഹേന്ദ്ര പാണ്ഡെയെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്തു. മൂന്നു മാസത്തോളം പെൺകുട്ടിയെ ഇയാൾ നിർബന്ധപൂർവം വീട്ടിൽ താമസിപ്പിച്ചു. പോലീസിനോട് ഇയാൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു