ഗുണ്ടാത്തലവൻ തില്ലു താജ്‌പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ തില്ലു താജ്‌പുരിയയെ തിഹാർ ജയിലിൽ എതിർസംഘം അടിച്ചുകൊന്നു. ചൊവ്വാഴ്ച രാവിലെ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിലായിരുന്നു സംഭവം. ആക്രമണത്തില്‍ മറ്റൊരു തടവുകാരനായ രോഹിതിനും പരിക്കേറ്റിട്ടുണ്ട്.

2021 സെപ്റ്റംബറില്‍ ഡല്‍ഹി രോഹിണി കോടതി വെടിവെപ്പിലെ മുഖ്യസൂത്രധാരനാണ് തില്ലു താജ്‌പുരിയ. മുന്‍ സംഘാംഗവും പിന്നീട് എതിരാളിയുമായ ജിതേന്ദര്‍ മാനെയാണ് തില്ലുവിന്റെ സംഘം കോടതിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ അക്രമികള്‍ കോടതി മുറിക്കുള്ളിലാണ് വെടിവെപ്പ് നടത്തിയത്.

ബ്ലോക്കിലെ ഒന്നാംനിലയിലെ തടവുകാരായ ദീപക് എന്ന തിട്ടു, യോഗേഷ്, രാജേഷ്, റിയാസ് ഖാസ് എന്നിവർ ബ്ലോക്കിലെ താഴത്തെനിലയില്‍ കഴിഞ്ഞിരുന്ന തില്ലുവിനെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഒന്നാംനിലയിലെ ഇരുമ്പ് ഗ്രില്‍ മുറിച്ചുമാറ്റിയ അക്രമികള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് താഴത്തെ നിലയിലേക്ക് ഇറങ്ങിയത്. തുടര്‍ന്ന് നേരത്തെ മുറിച്ചെടുത്ത ഇരുമ്പ് വടികള്‍ കൊണ്ട് തില്ലുവിനെയും രോഹിത്തിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജയിലിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തില്ലു മരിച്ചു.