താനൂർ ബോട്ടപകടത്തിൽ കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ്

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമാണെന്നും പോലീസ് ആരെയും കാണാനില്ലെന്ന പരാതി ആരും പറഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ടിരിക്കുന്നത് സ്വകാര്യ ബോട്ടായതിനാൽ അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ പോലീസിനെ അറിയിക്കണമെന്നും മന്ത്രി കെ രാജൻ പറ‍ഞ്ഞു.

അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് ബോട്ട് മറിയാൻ കാരണമെന്നാണ് വിവരം. ബോട്ടിൽ നിരവധി സ്ത്രീകളും കൊച്ചു കുട്ടികളുമുണ്ടായിരുന്നു. 22 ജീവനാണ് പൊലിഞ്ഞത്.ഇന്ത്യൻ നേവി സംഘവും തിരച്ചിൽ നടത്തുന്നുണ്ട്. ഒരു കുടുംബത്തിലെ 11 പേരുടെ ജീവനാണ് ഒറ്റദിവസത്തിൽ നഷ്ടമായത്. പത്ത് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം 5 പേർ നീന്തി രക്ഷപ്പെട്ടതായും വിവരമുണ്ട്.

40 പേർക്കാണ് ആകെ ടിക്കറ്റ് നൽകിയത് . ചെറിയ കുട്ടികൾക്ക് ടിക്കറ്റ് നൽകിയിരുന്നില്ല. ടിക്കറ്റെടുത്തിട്ടും ബോട്ടിന്റെ വരവ് കണ്ട് ഭയന്ന് കയറാതെ പിന്മാറിയവരും ഉണ്ട്.