മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി, സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നല്‍കിയ ഒരു കൂട്ടം ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും. ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരുൾപ്പെടുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ശിവസേനയുടെ എതിരാളികളായ ഗ്രൂപ്പുകൾ സമർപ്പിച്ച ഹർജികളും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരുന്നു. ഇതും ഇന്ന് പരിഗണിക്കും എന്നാണ് സൂചന. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം വിമതര്‍ ബിജെപി യില്‍ ചേര്‍ന്നതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ശിവസേനയാണ് സുപ്രീം കോടതിയില്‍ ഹർജി നൽകിയത്.

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും പ്രധാന പ്രതിപക്ഷവുമായിരുന്ന ബി.ജെ.പിയുടെ പിന്തുണയോടെ ഷിൻഡെ ശിവസേനയെ പിളർത്തുകയും പിന്നീട് ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണയോടെ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചത്. ഏക്‌നാഥ് ഷിൻഡെയെ അയോഗ്യനാക്കുകയാണെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും, അദ്ദേഹത്തിന്‍റെ സർക്കാർ പിരിച്ചുവിടപ്പെടും.

തിരഞ്ഞെടുപ്പ് കമ്മീഷൻ ശിവസേനയുടെ പേരും വില്ലും അമ്പും ചിഹ്നവും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് നൽകിയിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിംഗ്വിയും ഉദ്ധവ് താക്കറെയുടെ ടീമിന് വേണ്ടി വാദിച്ചപ്പോൾ ഹരീഷ് സാൽവെ, നീരജ് കൗൾ, മഹേഷ് ജഠ്മലാനി എന്നിവർ ഏക്‌നാഥ് ഷിൻഡെയ്ക്ക് ഹാജരായി