എല്ലാ പുരസ്കാരങ്ങളും ഗുരുസ്ഥാനീയനായ എം.ടി യുടെ കാൽകീഴിൽ ഗുരുദക്ഷിണയായി സമർപ്പിച്ച്‌ മമ്മൂട്ടി

തിരൂർ : എം.ടി യുടെ നവതി ആഘോഷ പരിപാടികൾക്ക് മുഖ്യതിഥിയായി തിരൂരിലെത്തി തനിക്കിന്നുവരെ കിട്ടിയ എല്ലാ പുരസ്കാരങ്ങളും ഗുരുസ്ഥാനീയനായ എം.ടി യുടെ കാൽകീഴിൽ ഗുരുദക്ഷിണയായി സമർപ്പിച്ച്‌ മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി. എം.ടി യുടെ കഥാപാത്രങ്ങളെല്ലാം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴിക കല്ലുകളാണ്.മുഹമ്മദ് കുട്ടി പാന പറമ്പിൽ ഇസ്മയിൽ എന്ന മമ്മൂട്ടി അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിത്തിൽ 400 ലധികം സിനിമകളിലൂടെ മലയാളികളെ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമൊക്കെ ഭാഷക്കതീതമായി ഒരു പാൻ ഇന്ത്യൻ നടനായിമാറി.

ഒരു നടൻ എന്ന നിലക്ക് തന്നെ പോളിഷ് ചെയ്യുന്നതിൽ വളരെ വലിയ പങ്കു വഹിച്ച ആളാണ് എം.ടി. എന്നിലെ നടനെ ഒരുപാട് പരിപോഷിപ്പിച്ച കഥാപാത്രങ്ങളും കഥകളുമാണ് എംടിയുടേത്. വായിച്ച് തുടങ്ങുമ്പോള്‍ കഥകളോടും കഥാപാത്രങ്ങളോടും ഉള്ള എന്റെ ആഗ്രഹങ്ങള്‍ നവനീയമായി പുറത്തുവന്നിട്ടുള്ളതാണ്. ഒരുപക്ഷേ ആരും കാണാതെ കണ്ണാടിയിലോ വെള്ളത്തിലോ ഒക്കെ നോക്കി നമ്മുടെ മുഖം കഥാപാത്രങ്ങളാക്കി മാറ്റി പരിശീലിച്ചിട്ടുണ്ട്. എംടിയെ എന്നെങ്കിലും പരിചയപ്പെടാന്‍ സാധിക്കുമെന്ന് കുട്ടിക്കാലത്തെ ഞാന്‍ ആഗ്രഹിച്ചിരുന്നു. മമ്മൂട്ടി പറഞ്ഞു.

ഒരു ചലച്ചിത്രോത്സവത്തിന്റെ സായാഹ്നത്തില്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ഉണ്ടായൊരു കണക്ഷന്‍, അതൊരു മാജിക് ആയി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. അതിന് ശേഷമാണ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഉണ്ടാകുന്നത്. ഇത്രയും കാലം നിങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ ഇടയാക്കിയതും. ഇത്രയും വര്‍ഷക്കാലം സിനിമയില്‍ നിങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ആസ്വദിച്ച് നിലനിന്ന് പോകുന്നു. എംടിയുടെ സിനിമയില്‍ അഭിനയിച്ച ആളാണ് എന്ന് പറയുമ്പോള്‍ തന്നെ എനിക്ക് കിട്ടുന്ന പ്രത്യേക അംഗീകാരങ്ങള്‍ ആസ്വദിക്കാറുണ്ട്.

ഇക്കഴിഞ്ഞ നാലഞ്ച് മാസം മുമ്പ് അദ്ദേഹത്തിന്റെ എഴുത്തിലെ കഥാപാത്രമായി അഭിനയിച്ച് തീര്‍ത്തിട്ടേ ഉള്ളൂ ഞാന്‍. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍.അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച് ഒരുപാട് പുരസ്‌കാരങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.

ഒരു ചേട്ടനോ, അനിയനോ, പിതാവോ, സഹോദരനോ, സുഹൃത്തോ ആരാധകനോ അങ്ങിനെ ഏത് രീതിയില്‍ വേണമെങ്കിലും എനിക്ക് അദ്ദേഹത്തെ സമീപിക്കാം. അദ്ദേഹത്തിന്റെ സാഹിത്യ കൃതിയിലെ എല്ലാ കഥാപാത്രവുമായി ഞാന്‍ മാറിയിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചതു മാത്രമല്ല, എംടിയുടെ സാഹിത്യത്തിലെ കഥാപാത്രങ്ങളെ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു എംടിയുടേത്. എല്ലാ ആദരവുകളോടും കൂടി ഞാൻ എന്റെ എല്ലാ പുരസ്‌കാരങ്ങളും ഗുരുദക്ഷിണയായി അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുന്നു.