കൊൽക്കത്ത: ബംഗാളിലെ കോൺഗ്രസിന്‍റെ ഏക എംഎൽഎ ബൈറോൺ ബിശ്വാസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2023 മാർച്ചിൽ സാഗർദിഘി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടിയ ബിശ്വാസ് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ പാർട്ടിവിട്ടു.
തൃണമൂൽ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്ന സാഗർദിഘി മണ്ഡലത്തിൽ തൃണമൂലിന്‍റെ ദേബാശിഷ് ബാനർജിയെ പരാജയപ്പെടുത്തി 22,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ബൈറോൺ ബിശ്വാസ് വിജയിച്ചത്. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളുടെ പരോക്ഷ പിന്തുണ ബിശ്വാസിനുണ്ടായിരുന്നു
തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു ബൈറോൺ ബിശ്വാസ് പാർട്ടി അംഗത്വം നേടിയത്. സംസ്ഥാനത്ത് ബിജെപിക്കെതിരെ പോരാടാന്‍ തൃണമൂലിനെ കഴിയൂ എന്ന് തോന്നിയത് കൊണ്ടാണ് ബിശ്വാസ് തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ വിജയത്തിൽ കോൺഗ്രസിനു പങ്കില്ലെന്നും കോൺഗ്രസ് ശക്തമായിരുന്നെങ്കിൽ 2021ല്‍ സീറ്റ് നേടിയേനെയെന്നുമായിരുന്നു തനിക്കെതിരായുള്ള വിമർശനങ്ങളോട് ബൈറോൺ പ്രതികരിച്ചത് .ബിജെപിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടും. നിങ്ങൾ ശരിയായ വേദി തെരഞ്ഞെടുത്തു. ഒരുമിച്ച്, നമ്മൾ വിജയിക്കുമെന്നാണ് ബൈറോണിനെ സ്വാഗതം ചെയ്തുകൊണ്ട് തൃണമൂൽ ട്വീറ്റ് ചെയ്തു
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്ത് പ്രതിപക്ഷ കക്ഷികൾ തമ്മിൽ സൗഹൃദം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് ബംഗാൾ കോൺഗ്രസിലെ ഏക എംഎൽഎയെ തൃണമൂൽ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചിരിക്കുന്നത്.