വാഷിംഗ്‌ടൺ : മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്നും മുസ്ലിം ലീഗിനെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി..വാഷിംഗ്‌ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിൽ കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. :
മുസ്ലിം ലീഗ് പൂര്‍ണമായും മതേതരപാര്‍ട്ടിയാണ്. മുസ്ലിം ലീഗിനെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്” ‘ഹിന്ദു പാര്‍ട്ടിയായ ബിജെപിയെ എതിര്‍ത്തുകൊണ്ട് മതേതരത്വത്തെക്കുറിച്ച് താങ്കള്‍ സംസാരിച്ചു, താങ്കള്‍ എംപിയായിരുന്ന കേരളത്തില്‍, കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയായ മുസ്ലിം ലീഗുമായി സഖ്യത്തിലാണല്ലോ’, എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ആറ് മാസം മുമ്പ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെല്ലാം കടുത്ത പ്രതിസന്ധിയിലായിരുന്നു. സാമ്പത്തിക മേധാവിത്വവും സ്ഥാപനങ്ങൾ പിടിച്ചെടുക്കലുമൊക്കെയായി ബിജെപിയുടെ ഭീഷണിയുടെ മുന്നിൽ ജനാധിപത്യപരമായി ചെറുത്തുനിൽക്കാൻ ഞങ്ങൾ ഏറെ പണിപ്പെടുന്ന സാഹചര്യത്തിലാണ് ജോഡോ യാത്ര തുടങ്ങുന്നതിന് തീരുമാനിക്കുന്നതെന്നും ജോഡോ യാത്ര കൂടുതൽ ഊർജം പകർന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾക്ക് നല്ല ഐക്യം ഉണ്ടെന്നും അത് കൂടുതൽ കൂടുതൽ ഐക്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഞങ്ങൾ എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ നടത്തിവരികയാണ്. ഒരുപാട് നല്ല ജോലികൾ അവിടെ നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. പ്രതിപക്ഷത്തോടൊപ്പമാണ് മത്സരിക്കേണ്ടി വരുന്നത്. എന്നാൽ, അത് കേന്ദ്രത്തിൽ ബിജെപിക്കെതിരായ മഹാപ്രതിപക്ഷ സഖ്യം സംഭവിക്കുമെന്ന് ഉറപ്പുണ്ട് രാഹുൽ പറഞ്ഞു.
ലോക്സഭ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം തനിക്ക് ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമാണ് ലഭിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.