പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 62കാരൻ കലുങ്കിനടിയിൽ; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കോട്ടയം∙ ഈരാട്ടുപേട്ടയിൽ ദുരൂഹസാഹചര്യത്തിൽ കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി എത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വയോധികനെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ടി.എ.ഇബ്രാഹിം എന്ന 62 വയസ്സുകാരനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയിൽ കലുങ്കിനടിയിൽനിന്നു നാട്ടുകാർ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളിൽ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോൾ വഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ കുളിക്കാൻ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.തുടർന്ന് ഈരാട്ടുപേട്ട പൊലീസിൽ നാട്ടുകാർ ഇബ്രാഹിമിനെ ഏൽപ്പിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇബ്രാഹിം സ്‌കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. എന്നാൽ താൻ കുളിക്കാൻ ആണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്. ഈരാട്ടുപേറ്റ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു