കയ്യിൽ നിന്ന് വീണുപോയ പത്തു ലക്ഷം രൂപ എടുത്ത ബുള്ളറ്റ് യാത്രക്കാർ പിടിയിൽ

തൃശൂർ : ബാങ്കില്‍നിന്ന് 50 ലക്ഷമെടുത്ത് പോകുന്നതിനിടെ 10ലക്ഷം വഴിയില്‍ വീണു. പണം കിട്ടിയവര്‍ അത് കൈക്കലാക്കിയെങ്കിലും അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു.

പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഏല്‍പ്പിക്കാനായി സ്ഥാപനത്തിലെ ജീവനക്കാരായ ആദിത്യന്‍, ജിതിന്‍ എന്നിവര്‍ ഉച്ചയ്ക്ക് കല്ലുംപുറത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 50 ലക്ഷം രൂപയെടുത്തു സ്ഥാപനത്തിലെത്തിയപ്പോൾ 40 ലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 10 ലക്ഷം രൂപ വരുന്ന വഴിയിലെവിടെയോ വീണു പോയതായി അറിയുന്നത്.

ഇരുവരും കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാക്കള്‍ സഞ്ചരിച്ച റോഡരികിലെ സിസിടിവി കാമറകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തില്‍ യുവാക്കളുടെ ബാഗില്‍നിന്നും പണത്തിന്റെ കെട്ട് റോഡില്‍ വീണു പോകുകയും പുറകിലെ ബുള്ളറ്റില്‍ വരികയായിരുന്ന രണ്ടുപേര്‍ ഈ പണം കൈക്കലാക്കുകയും ചെയ്തതായി കണ്ടെത്തി.

ബുള്ളറ്റ് ബൈക്ക് പോയ തിപ്പിലശേരി റോഡരികിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ റോഡില്‍ വീണ പണം കൈക്കലാക്കിയ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവരും കുറച്ച് പണം ചെലവഴിച്ചിരുന്നു. ബാക്കി പണം ഇവരുടെ വീട്ടില്‍നിന്നും കണ്ടെടുത്തു.