25 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി,യൂട്യൂബര്‍മാരെ ചോദ്യം ചെയ്യും

കൊച്ചി: സംസ്ഥാനത്തെ 10 യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി കണ്ടെത്തിയത് 25 കോടിയുടെ നികുതിവെട്ടിപ്പ്. നികുതിവെട്ടിപ്പ് കണ്ടെത്തിയതോടെ യൂട്യൂബർമാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കും.

സംസ്ഥാനത്ത് ആദ്യമായാണ് വ്ളോഗർമാരെ കേന്ദ്രീകരിച്ചുള്ള ആദായനികുതി വകുപ്പിന്‍റെ പരിശോധന നടന്നത്.പല യൂട്യൂബർമാർക്കും രണ്ട് കോടി രൂപ വരെ വാർഷിക വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ നികുതി അടയ്ക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തല്‍.

30 യൂട്യൂബർമാരുടെ അക്കൗണ്ടുകൾ മാസങ്ങളോളം നിരീക്ഷിച്ച ശേഷം 13 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി ആദായനികുതി വകുപ്പ് പരിശോധന നടത്തുകയായിരുന്നു.ചിലർ കൃത്യമായി ആദായനികുതി റിട്ടേൺ സമർപ്പിക്കാറുണ്ടെങ്കിലും, ഇത്തരത്തിലുള്ള വരുമാനം മറച്ചുവെക്കുകയായിരുന്നു.ചിലർ ഇതുവരെ ഒരു രൂപ പോലും നികുതി അടച്ചിട്ടില്ല.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ പരാതി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

വ്യാഴാഴ്ച രാവിലെ മുതലാണ് സംസ്ഥാനത്തെ പ്രശസ്തരായ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നത്. ഒരു കോടിക്ക് മുകളില്‍ പ്രതിവർഷം വരുമാനം കിട്ടുന്നവരെയാണ് നിലവില്‍ അന്വേഷണ വിധേയമാക്കിയിട്ടുള്ളത്.വ്ളോഗർമാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.