ചന്ദ്രയാൻ-3,ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

ന്യൂഡൽഹി: ചന്ദ്രയാൻ 3 പേടകം പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ആദ്യഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായെന്ന് ഐഎസ്ആർഒ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിച്ചത്.ചന്ദ്രോപരിതലവും ഗർത്തങ്ങളുമെല്ലാം വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പേടകത്തിലെ കുഞ്ഞൻ ക്യാമറകൾ ഒപ്പിയെടുത്തിരിക്കുന്നത്.

അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ യിൽ ആദ്യ ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ഇന്നലെ രാത്രി നടന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും അടുത്ത ഭ്രമണപഥം താഴ്ത്തൽ. ശേഷം 14,16 തീയതികളിൽ തുടർമാറ്റങ്ങൾ നടക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷമുള്ള ആദ്യ ഭ്രമണപഥ മാറ്റമാണ് ഇപ്പോൾ പൂർത്തിയാക്കിയത്. ദൃശ്യങ്ങൾ ചാന്ദ്ര ഭ്രമണ പഥത്തിലേക്ക് കിടക്കവേ പേടകം പകർത്തിയതാണ്.

ചന്ദ്രനോട് 100 കിലോമീറ്റർ അടുത്തെത്തുമ്പോഴായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും വേർപെടുന്നത്. തുടർന്ന് ലാൻഡർ ഒറ്റയ്ക്ക് സഞ്ചരിക്കും. നിർണായകമായ ഈ ഘട്ടം നടക്കുന്നത് ഈ മാസം 17 നായിരിക്കുമെന്നാണ് റിപ്പോർട്ട്.ആഗസ്റ്റ് 23 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ് നടത്താൻ ഉദ്ദേശിക്കുന്നത്.5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്‌ഫർ ട്രജക്ട്രി പഥത്തിലൂടെ സഞ്ചരിച്ചാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നിരിക്കുന്നത്.

ഭൂമിയെ 17 ദിവസം വലംവച്ച ശേഷം ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ-3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്.ചന്ദ്രയാൻ 2ലെ എല്ലാ പിഴവുകലും പരിഹരിച്ച് സോഫ്റ്റ് ലാൻഡിങും വിജയകരമായി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണെന്നും ഇതുവരെ ചന്ദ്രയാൻ-3 ന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്നും ഐഎസ്ആർഒ അറിയിച്ചു.