സാമ്പത്തികമായും മാനസീകമായും വളരെ ബുദ്ധിമുട്ടിച്ചു, ശല്യം സഹിക്കവയ്യാതെ കൊന്നു. പ്രതി നൗഷിദ്

കൊച്ചി: എറണാകുളം കലൂരിൽ യുവതിയെ കൊലപ്പെടുത്തിയത് ശല്യം സഹിക്കാനാവാതെ ഒഴിവാക്കാനായി ചെയ്തതാണെന്ന് പ്രതി നൗഷിദിന്‍റെ മൊഴി.തന്നെ സാമ്പത്തികമായും മാനസീകമായും യുവതി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു.മിക്ക ദിവസങ്ങളിലും വാക്കുതര്‍ക്കങ്ങൾ ഉണ്ടാകാറുണ്ട്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് രേഷ്മയെ അപ്പാർട്ട്മെന്‍റില്‍ വിളിച്ചു വരുത്തിയതെന്നും പ്രതി നൗഷിദ് പോലീസിനോട് പറഞ്ഞു.

ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ ഇന്നലെ രാത്രി 9.50 നാണ് എളമക്കരയിലെ റൂമിൽ വെച്ച് നൗഷിദ് കുത്തി കൊണ്ട് കൊലപ്പെടുത്തിയത്.ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട ഇവർ കഴിഞ്ഞ മൂന്നുവർഷമായി പ്രണയത്തിലായിരുന്നു.തന്‍റെ ആരോഗ്യപ്രശ്‌നങ്ങൾ യുവതി സുഹൃത്തുക്കളുമായി പങ്കുവെച്ച് തന്നെ കളിയാക്കിരുന്നു. ഇതിനെ ചൊല്ലി ഇരുവരും മിക്കപ്പോഴും വാക്കുതര്‍ക്കം ഉണ്ടാകാറുണ്ട്.ഇതൊക്കെയാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് പ്രതി നൗഷിദ്.ചങ്ങനാശ്ശേരി സ്വദേശിനിയാണ് കൊല്ലപ്പെട്ട രേഷ്മ. കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്ന നൗഷിദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.രേഷ്മയുടെ കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം. എറണാകുളം നോർത്ത് പോലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പ്രതിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്.