രാജ്യത്ത് അധികാരമാറ്റമുണ്ടാകും, ഒരു വനിത പ്രധാനമന്ത്രിയാകും കർണാടക ജ്യോതിഷി

ബെംഗളൂരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് അധികാരമാറ്റമുണ്ടാകുമെന്നും ഒരു വനിതാ പ്രധാനമന്ത്രി വരുമെന്നും കർണാടകയിലെ ജ്യോതിഷിയുടെ പ്രവചനം.കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വമ്പൻ വിജയം പ്രവചിച്ച തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. ഒരു രാഷ്ട്രീയ പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു.2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തെരഞ്ഞെടുപ്പ് നടത്തിയാൽ നരേന്ദ്ര മോദി ഭരണം നിലനിർത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധി, മകളും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇവരിൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഫെബ്രുവരിക്കു ശേഷം ഇതു പ്രവചിക്കുമെന്നും യശ്വന്ത് വ്യക്തമാക്കി.

വിജയപുരയിൽനിന്നുള്ള ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവാകുമെന്നും യശ്വന്ത് പ്രവചിച്ചിട്ടുണ്ട്. കര്‍ണാടകയിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 3 മാസമാകുമ്പോഴും പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിട്ടില്ല.