പരിസ്ഥിതി സൗഹൃദമാകുന്ന 113 സ്വിഫ്റ്റ്റ് ഇ-ബസുകൾ കൂടി നിരത്തിലേക്ക്

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് ബസ്സുകളുടെ താക്കോൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് കൈമാറി.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പുതിയ ഇ – ബസ്സിൽ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്തു.

മന്ത്രിമാരായ എം. ബി. രാജേഷ്, കെ. എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി,ജി.ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, ജനപ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടക ചടങ്ങുകളിൽ പങ്കെടുത്തു.

113 ഹരിത ബസുകൾ തിരുവനന്തപുരം നഗരത്തിൽ ഓടാൻ തുടങ്ങുന്നതോടെ സിറ്റി സർക്കുലർ സർവീസ് പൂർണമായും പരിസ്ഥിതി സൗഹൃദമാകും.1135 കോടി രൂപയുടെ സ്മാർട്ട്സിറ്റി പദ്ധതിയിൽ 500 കോടി വീതം കേന്ദ്ര, സംസ്ഥാന സർക്കാറുകളും 135 കോടി തിരുവനന്തപുരം കോർപ്പറേഷനും ആണ് വഹിക്കുന്നത്. 104 കോടി രൂപ ചെലവിലാണ് ഇ-ബസുകൾ വാങ്ങുന്നത്.

നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. എല്ലാ ബസും എത്തുന്നതോടെ തലസ്ഥാന നഗരിയിലെ മൊത്തം കെ.എസ്.ആർ.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും.