പുടിനെതിരെ വിമതനീക്കം നടത്തിയ വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മോസ്കോ: വ്ലാഡിമർ പുടിനെതിരെ വിമതനീക്കം നടത്തിയ വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റഷ്യ.വിമാനത്തിലുണ്ടായിരുന്ന 10 പേരുടേയും പേരുവിവരങ്ങൾ റഷ്യയുടെ ഏവിയേഷൻ ഏജൻസി പുറത്തുവിട്ടിരുന്നു. ഇക്കൂട്ടത്തിൽ പ്രിഗ്രോഷിന്റേയും അദ്ദേഹത്തിന്റെ വലംകൈ ആയ ദിമിത്ര ഉത്കിന്റേയും പേരുണ്ടായിരുന്നു.

വാഗ്നർ ഗ്രൂപ്പ് മേധാവിയുണ്ടായിരുന്ന വിമാനം റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കും സെൻ്റ്പീറ്റേഴ്സ്ബർഗിനുമിടയിൽ തകർന്നു വീഴുകയായിരുന്നു.ജനിതക പരിശോധനയിൽ മരിച്ച 10 പേരേയും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ടിവിയിലൂടെ അനുശോചനം അറിയിച്ച പ്രസിഡന്റ്‘വ്ലാഡിമർ പുടിൻ ഗുരുതരമായ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും പ്രിഗോഷിൻ പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു’ എന്നാണ് പറഞ്ഞത്.

ബുധനാഴ്ചയാണ് സ്വകാര്യവിമാനം തകർന്നുവീണ് അപകടമുണ്ടായത്.മോസ്‌കോയ്‌ക്കെതിരെ ഒരു അട്ടമറി ശ്രമങ്ങൾ നടത്തി രണ്ട് മാസങ്ങൾക്ക് ശേഷമാണ് മരണമുണ്ടായിരിക്കുന്നത്. പ്രിഗോഷിന്റെ മരണത്തിൽ പുടിനെ വിമർശിച്ച ലോകരാജ്യങ്ങൾ വിമാനാപകടത്തിൽ റഷ്യയുടെ പങ്കിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.