ജെറ്റ് എയർവേസ് മേധാവി നരേഷ് ഗോയലിനെ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ജെറ്റ് എയര്‍വേസ് സ്ഥാപകനായ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസിലാണ് നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഇഡി ഓഫീസില്‍ എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കനറാ ബാങ്കില്‍ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗോയലിനെതിരെ കള്ളപ്പണ ഇടപാട് ആരോപണം ഉയർന്നത്. ഇതിനെ തുടർന്ന് നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികൾ റെയ്ഡ് ചെയ്ത ശേഷമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഗോയലിന്റെ ഭാര്യ അനിതയ്ക്കും കമ്പനിയിലെ ചില മുന്‍ എക്‌സിക്യുട്ടീവുകള്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.