ഓർമ നഷ്ടപ്പെട്ട് ആരോരുമില്ലാതെ അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറി

തിരുവനന്തപുരം : ” ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു” ‘സഹപ്രവർത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല’’ ഒരു കാലത്തു് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന നടൻ,മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളിൽ പ്രധാന കഥാപാത്രമായി അരങ്ങു തകർത്ത നടൻ,അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറി ടി.പി. മാധവൻ ഇന്ന് പത്തനാപുരത്തെ ഗാന്ധിഭവനിൽ ആരോരുമില്ലാതെ വേണ്ടപ്പെട്ടവരെ ഒന്നോർത്തെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.

സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി പത്തുവർഷം പ്രവർത്തിച്ച, അറുനൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങളാരും ഗാന്ധിഭവനിൽ എത്താറില്ല.ടി.പി. മാധവൻ ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷമായി. എട്ടുവർഷത്തിനിടെ അദ്ദേഹത്തെ കാണാൻ ചലച്ചിത്ര മേഖലയിൽനിന്ന് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് എത്തിയത്.

പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി. ഗണേഷ്‌കുമാർ ഇടക്കിടെ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. നടൻ സുരേഷ് ഗോപി അദ്ദേഹത്തെ വന്നു കണ്ടു സഹായങ്ങൾ ചെയ്തിരുന്നു. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാർ, നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിട്ടുള്ളത്.സഹപ്രവർത്തകരെ കാണാൻ ഒരുപാട് ആ ഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു. ആ ആഗ്രഹങ്ങളെല്ലാം നശിച്ച് ഓർമയില്ലാത്ത അവസ്ഥയിലാണ് ഇന്ന് അദ്ദേഹം.ഈ ഓണക്കാലത്തെങ്കിലും അദ്ദേഹത്തെ തേടി ഒരു ഫോൺ കോൾ എങ്കിലും എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് ഏഷ്യാനെറ്റിനോട് പറഞ്ഞു.

ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവനു താമസിക്കാൻ നൽകി‌യിട്ടുള്ളത്. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും മറ്റും ഷോകേസിൽ വച്ചിട്ടുണ്ട്. ഗാന്ധിഭവനിൽ എത്തിയതിനു ശേഷമാണ് പ്രേം നസീർ പുരസ്‌കാരം, രാമു കാര്യാട്ട് അവാർഡ് എന്നീ രണ്ടു പ്രമുഖ പുരസ്‌കാരങ്ങൾ അദേഹത്തിന് ലഭിച്ചത്.അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്നും അമൽ രാജ് പറഞ്ഞു.

പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി.പിള്ളയുടെ മകനാണ് ടി.പി. മാധവൻ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുംബൈയിലും കൊൽക്കത്തയിലും മറ്റും പരസ്യ ഏജൻസികൾ നടത്തിയിരുന്നു. നാൽപതാമത്തെ വയസ്സിലാണ് നടൻ മധുവിനെ പരിചയപ്പെടുന്നതും മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തുന്നതും.

ഹരിദ്വാറിൽ തീർഥാടനത്തിന് പോയ ടി.പി. മാധവൻ അവിടെ താമസസ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും അസുഖം ഭേദമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു.