മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അന്യസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം,ആലുവ ഒരു തുടർക്കഥ

എറണാകുളം: വീട്ടിൽ .മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിനം.ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെൺകുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ സമീപത്തെ പാടത്ത് നിന്നും കണ്ടെത്തി.

അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശേരി സഹകരണ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം.ആലുവയിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.

അമ്മ ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ ബഹളംവെച്ചു. ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ കണ്ടെത്തുന്നതിനായി തെരച്ചിൽ നടത്തി. പുലർച്ചെ അഞ്ചുമണിയോടെ സമീപത്തെ പാടത്തുനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. രക്തസ്രാവത്തോടെ നഗ്നയായാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. നിരവധി അതിഥി തൊഴിലാളികൾ താമസിക്കുന്ന ചാത്തൻപുറത്തെ അടച്ചുറപ്പില്ലാത്ത വീട്ടിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്. അന്യസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്ന് കരുതുന്നു.കഴിഞ്ഞ ജൂലൈ 28ന് അഞ്ചുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതും ആലുവയിലാണ്.