അദ്ധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളെകൊണ്ട് തല്ലിച്ച സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നത്. സുപ്രീംകോടതി

ന്യൂഡൽഹി : ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഒരു സ്കൂൾ അദ്ധ്യാപിക ഒരു മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലാന്‍ സഹപാഠികളോട് ആവശ്യപ്പെട്ട സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാര്‍ഥി എന്ന കാരണത്താല്‍ മര്‍ദ്ടിക്കപ്പെട്ടത് ആശങ്കയുളവാക്കുന്ന സംഭവമാണ് എന്നും ഇത്തരത്തില്‍ വിദ്യാർത്ഥിയെ ശിക്ഷിക്കാൻ ശ്രമിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച വേളയിലായിരുന്നു സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.കേസ് വീണ്ടും പരിഗണിക്കുന്നത് ഒക്‌ടോബർ 30-ലേക്ക് മാറ്റിവെച്ച സുപ്രീം കോടതി സംഭവത്തില്‍ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ കൗൺസിലിംഗിന്‍റെ കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാനും ഇരയായ കുട്ടിയുടെ വിദ്യാഭ്യാസത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ കുറ്റാരോപിതനായ അദ്ധ്യാപിക ത്രിപ്ത ത്യാഗി 7 വയസ്സുള്ള മുസ്ലീം ആൺകുട്ടിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതും തല്ലുകൊണ്ട് വേദനയോടെ കരഞ്ഞു നിലവിളിക്കുന്ന വിദ്യാർത്ഥിയെ സഹപാഠികൾ മാറിമാറി അടിക്കുന്നതും വീണ്ടും കുട്ടിയ ആഞ്ഞടിക്കാന്‍ അദ്ധ്യാപിക മറ്റ് വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതും വൈറലായ വീഡിയോയിൽ കാണാം.

ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ച ഈ സംഭവത്തെ ന്യയീകരിയ്ക്കുകയാണ് അദ്ധ്യാപിക ചെയ്തത്. അദ്ധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.സ്‌കൂളിനെതിരെ ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും എന്നാൽ തന്‍റെ കുട്ടിയെ ഇനി ആ സ്‌കൂളിൽ പഠിക്കാന്‍ അയയ്ക്കുന്നില്ല എന്നുമാണ് കുട്ടിയുടെ പിതാവ് പറയുന്നത്‌.