ഗർഭിണിക്ക് രക്തം മാറി നൽകി,പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗുരുതര വീഴ്ച

പൊന്നാനി : എട്ട് മാസം ഗർഭിണിയായ യുവതിയ്ക്ക് രക്തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായതായി പരാതി. പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തൃശ്ശൂർ മെഡക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പാലപ്പെട്ടി സ്വദേശി റുക്സാനയ്ക്കാണ് രക്തം മാറി നൽകിയത്.

ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് എട്ട് മാസം ഗർഭിണിയായ പാലപ്പെട്ടി സ്വദേശി റുക്സാനക്ക് മാറി നൽകിയത്.രക്തം മാറി നൽകിയ വിവരം ബന്ധുക്കളെ അറിയിക്കാതെ ആശുപത്രി അധികൃതര്‍ മറച്ചു വച്ചതായും മെഡിക്കല്‍ കോളജില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

വീഴ്ചയുണ്ടായതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഡിഎംഒക്ക് റിപ്പോര്‍ട്ട് സമര്‍പിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ ആശ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഡിഎംഒ യുടെ ഉറപ്പിൽ മൂന്നു മണിക്കൂറോളം നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചു