അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നാളെ ടെൽ അവീവിൽ നെതന്യാഹുവിനെ കാണും

ടെൽ അവീവ്:  ഇസ്രായേൽ ഹമാസ് പോരാട്ടം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നാളെ ഇസ്രായേലിലെത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ.ടെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും.ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനും ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ പറഞ്ഞു.

ഇസ്രായേലുമായുള്ള അമേരിക്കയുടെ ഐക്യദാർഢ്യവും തങ്ങളുടെ പ്രതിബദ്ധതയും പ്രസിഡന്‍റ് വീണ്ടും ഉറപ്പിക്കും.ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 2808 പേർ കൊല്ലപ്പെട്ടതായി ഹമാസ് മീഡിയ ഓഫീസ് അറിയിച്ചു.നാലിലൊന്നും കുട്ടികളാണെന്നാണ് റിപ്പോർട്ട്. മിനിറ്റിൽ ഒരാൾ വീതം പരുക്കുകളോടെ ആശുപത്രികളിൽ എത്തുകയാണെന്നും അടിയന്തര സഹായമെത്തിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി.

വ്യോമാക്രമണത്തിൽ തകർന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ ആയിരത്തിലേറെയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമാവുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന് യുഎൻ അറിയിച്ചു.ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുള്ള താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി.

ഇസ്രയേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് ജോ ബൈഡൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.ഗാസയിലെ സാധാരണക്കാരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയ ഇറാന്‍ ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ചൈനയോട് അഭ്യർഥിച്ചു.ഇതോടെ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.