കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് പുരോഗതിയുടെ പാതയിലൂടെ ശക്തിപകരാനെത്തിയ ജനക്കൂട്ടം ” കേരളീയം ” ഒരുത്സവമാക്കി മാറ്റി,മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളത്തനിമയുടെ മഹോത്സവമായ ‘കേരളീയം’ ആദ്യപതിപ്പിന് കൊടിയിറങ്ങുകയാണ്.കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് പുരോഗതിയുടെ പാതയിലൂടെ ശക്തിപകരാനെത്തിയ ജനക്കൂട്ടം ” കേരളീയം ” ഒരുത്സവമാക്കി മാറ്റി.ക്ഷേമ പ്രവർത്തനങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന നവകേരളത്തെ പടുത്തുയർത്താനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ‘കേരളീയം’ നൽകിയ ഉൾക്കാഴ്ചയും അനുഭവസമ്പത്തും ശക്തി പകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

42 വേദികളിലായി സംഘടിക്കപ്പെട്ട വിപുലമായ പരിപാടികൾ കേരളക്കരയെ അടയാളപ്പെടുത്തുന്ന സമഗ്രാവിഷ്കാരങ്ങളായി. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മേഖല തിരിച്ചു നടത്തിയ 25 സെമിനാറുകളിൽ അന്താരാഷ്ട്ര വിദഗ്ദ്ധർ സമ്മേളിച്ചു. കേരളത്തനിമയെ അടയാളപ്പെടുത്തുന്ന 25 പ്രദർശനങ്ങൾ, വിവിധ വേദികളിലായി നടന്ന ഭക്ഷ്യമേളകൾ, ഏഴുദിവസവും 30 ഓളം വേദികളിലായി നടന്ന കലാപരിപാടികൾ, മലയാളസിനിമയുടെ പരിണാമം അടയാളപ്പെടുത്തുന്ന ചലച്ചിത്രമേള, വർണ്ണാഭമായ ഫ്ലവർ ഷോ. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നീണ്ട ദീപാലങ്കാരങ്ങളും മറ്റ് അലങ്കാരപരിപാടികളുമെല്ലാം ‘കേരളീയ’ത്തെ ബൃഹത്തായ ആഘോഷവേളയാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കാലാവസ്ഥയുയർത്തിയ വെല്ലുവിളികളെ മറികടന്നുകൊണ്ടാണ് ഈ ജനസഞ്ചയമെത്തിയതെന്നത് പ്രശംസനീയമായ കാര്യമാണ്. അവർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. ഈ പരിപാടി വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൗരപ്രമുഖർ, സാംസ്‌കാരിക നായകന്മാർ, മറ്റനവധി മനുഷ്യർ, പോലീസ്-ഫയർ ഫോഴ്സ് ഉൾപ്പെട്ട സേനാ വിഭാഗങ്ങൾ, കെഎസ്ആർ ടിസി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വളന്റിയർമാർ,തുടങ്ങിയവരെയും അഭിനന്ദിക്കുന്നു.

മിഴിവാർന്ന ആഘോഷങ്ങൾക്കും ഗൗരവമേറിയ ചർച്ചകൾക്കും സമൂഹ നിർമ്മിതിക്കും ഒറ്റക്കെട്ടായി നിന്നവരാണ് നമ്മൾ. ഈ ഐക്യവും മൈത്രിയും കൂടുതൽ ശക്തിപ്പെടുത്തി നമുക്ക് ഒത്തൊരുമയോടെ മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.വിവരണാതീതമായ പൊതുപങ്കാളിത്തമാണ് ഈ ഏഴുദിവസവും ‘കേരളീയ’ത്തിന്റെ പരിപാടികളിലുണ്ടായിരുന്നത്. കേരളത്തനിമയെ ആഘോഷിക്കുന്ന ഈ വലിയ ഉദ്യമത്തിൽ പങ്കുചേരാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കേരളക്കരയുടെ സാംസ്‌കാരിക വൈശിഷ്ട്യം അടുത്തറിയാനും നാം കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കാനും പുരോഗതിയുടെ പാതയിൽ കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ശക്തിപകരാനുമെത്തിയ ജനക്കൂട്ടം ഏറെ ഹൃദ്യമായ അനുഭവമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.