കേരള സ്റ്റോറിക്കെതിരേ പ്രതിഷേധിച്ച രണ്ടു മലയാളികളെ ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് പുറത്താക്കി

പനജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച രണ്ട് പേരുമലയാളികളുടെ ഡെലിഗേറ്റ് കാർഡുകൾ സംഘാടകർ റദ്ദാക്കി. ചിത്രത്തിനെതിരെയുള്ള പോസ്റ്ററുകളും ലഘുലേഖയും കൈയിൽ പിടിച്ച് റെഡ് കാർപ്പറ്റിൽ നിന്നും പ്രതിഷേധിച്ച കൊച്ചി സ്വദേശി ശ്രീനാഥിന്റെയും തിരുവനന്തപുരം സ്വദേശി അർച്ചനയുടെയും ഡെലിഗേറ്റ് പാസുകളാണ് റദ്ദാക്കിയത്.

കേരള സ്റ്റോറി പ്രൊപ്പഗണ്ട സിനിമയാണെന്നും സിനിമയിൽ പറയുന്ന കാര്യങ്ങളുടെ സ്രോതസ്സ് എവിടെ നിന്നാണെന്ന് ചോദിച്ചാൽ സംവിധായകനുൾപ്പടെയുള്ളവർക്ക് മറുപടിയൊന്നുമില്ലെന്നും കേരള സ്റ്റോറിയുടെ പ്രദർശനത്തിനെത്തിയ സംവിധായകൻ സുദീപ്തോ സെന്നുമായി വാക്കു തർക്കത്തിലേർപ്പെട്ട ശ്രീനാഥും അർച്ചനയും പറഞ്ഞു.തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെ കേരള സ്റ്റോറി ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.

മേളയിൽ പ്രതിഷേധിച്ച ഒരു പുരുഷനെയും ഒരു സ്ത്രീയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകി ഉടൻ തന്നെ വിട്ടയച്ചതായി ഗോവൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചലച്ചിത്ര മേളയുടെ സംഘാടകർ പാസ് റദ്ദാക്കിയത് സംബന്ധിച്ച ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.”ഇഫിയിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന് ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി, ഇതൊരു പ്രൊപ്പഗണ്ട സിനിമയാണ്. ഞങ്ങളെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു, ഞങ്ങളെ ഫെസ്റ്റിവലിൽ നിന്ന് വിലക്കിക്കൊണ്ട് ഞങ്ങളുടെ ഇഫി ഡെലിഗേറ്റ് പാസ് അവർ എടുത്തുകളഞ്ഞു,” ശ്രീനാഥ് എക്സിൽ പങ്കുവെച്ചു