കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നു, കഴിഞ്ഞ ദിവസം 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. കഴിഞ്ഞ ദിവസം ഒരു മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കേസുകൾ 2041 ആയി ഉയർന്നു. ഇന്ത്യയിലുള്ള കേസുകളിൽ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് ബാധിച്ച് മരണമടഞ്ഞവരില്‍ ഒരാളൊഴികെ എല്ലാവർക്കും 65 വയസിന് മുകളിലാണ്. ഇതിന് പുറമെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങള്‍ ഉള്ളവരുണ്ട്.നിലവിലെ ആക്ടീവ് കേസുകളില്‍ ഭൂരിഭാഗം പേരും വീടിനുള്ളിൽ ചികിത്സയിൽ കഴിയുന്നവരാണ്. കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ജെഎന്‍1 ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവൻ ചലച്ചിത്ര മേളയ്ക്കുശേഷം നടത്തിയ പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്. ഗോവയിലും മഹാരാഷ്ട്രയിലും ജെഎന്‍1 കണ്ടെത്തി. കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന വേണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ വേണം ചികിത്സ ഉറപ്പാക്കേണ്ടത്.

ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരും മാസ്‌ക് ധരിക്കണം.രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ പരിശോധിക്കാനും നിർദ്ദേശമുണ്ട്.