കാസർഗോഡ്: ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാസര്‍ഗോഡ് പോലീസിനെ ഒരു രാത്രി മുഴുവന്‍ വട്ടം കറക്കി. ഹോട്ടലിലേക്കും, റെയില്‍വേ സ്‌റ്റേഷനിലേക്കും പോലീസ് അകമ്പടിയില്‍ യാത്ര ചെയ്തത് ഷംനാദ് ഷൗക്കത്ത് എന്ന തിരുവന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട. സംശയം തോന്നിയ പോലീസ് അയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് സുരക്ഷ നല്‍കിയത് ഗുണ്ടയ്ക്കാണെന്ന് മനസിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പോലീസിനെ കബളിപ്പിച്ച നാടകീയ സംഭവമുണ്ടായത്. പത്തനംതിട്ടയിലെ ജഡ്ജി കാര്‍ കേടായി റോഡിലുണ്ടെന്നും അദ്ദേഹത്തെ ലോഡ്ജിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട്, നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക്,ഡിസിആര്‍ബി ഡി.വൈ.എസ്.പിയെന്നു പറഞ്ഞു ഫോണ്‍ വിളിയെത്തുന്നു. ഇത് വിശ്വസിച്ച പൊലീസ് ഉടന്‍ തന്നെ നീലേശ്വരം ഹൈവേയിലെത്തി.
തനിക്ക് ഭീഷണിയുണ്ടെന്നും ഉടന്‍ ഒരു ലോഡ്ജിലെത്തിക്കണമെന്നും കാറിലുള്ളയാള്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസ് വാഹനത്തില്‍ ഇയാളെ കാഞ്ഞങ്ങാട്ടെ ഒരുഹോട്ടലില്‍ എത്തിച്ചു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനാല്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. ലോഡ്ജില്‍ ഇരിക്കെ തനിക്ക് കണ്ണൂരിലേക്ക് പോകാന്‍ ഒരു ടാക്സി ഒരുക്കിത്തരണമെന്നു അറിയിച്ചപ്പോള്‍ പൊലീസ് അതിന് തയ്യാറായില്ല. പകരം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞു.
റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ രാത്രി കണ്ണൂര്‍ ഭാഗത്തേക്ക് ഇനി ഒരു ട്രെയിനുമില്ലെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. തുടര്‍ന്ന് വീണ്ടും ലോഡ്ജിലെത്തിച്ചു. അപ്പോഴേക്കും നേരം പുലര്‍ച്ചെയായിരുന്നു. ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് കബളിക്കപ്പെട്ടതായി പോലീസിന് മനസിലായത്.