പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ബാല രാമ വിഗ്രഹം പ്രതിഷ്ഠിച്ചു

അയോധ്യ: രാമനാമ മുഖരിതമായ അന്തരീക്ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ രാംലല്ല (ബാല രാമ വിഗ്രഹം) പ്രതിഷ്ഠിച്ചു.കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ. വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്.പ്രധാനമന്ത്രിയെ കൂടാതെ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും ഗർഭഗൃഹത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്.

മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് പ്രതിഷ്ഠ 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണ്.ദര്‍ഭപുല്ലുകളാല്‍ തയാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ക്ഷേത്രപരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയിൽ മോദി അതിഥികളെ അഭിസംബോധന ചെയ്യും.പ്രാണപ്രതിഷ്ഠയ്ക്ക് മുൻപായി സോനു നിഗം, അനുരാധ പൗഡ്വാൾ, ശങ്കർ മഹാദേവൻ തുടങ്ങിയവർ ഭജന ആലപിച്ചു.

അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നൈവാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനിൽ കുംബ്ലെ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശൽ, കത്രീന കൈഫ്, ആയുഷ്മാൻ ഖുറാന,അലിയ ഭട്ട്, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി, ഭാര്യ ശ്ലോക മേത്ത തുടങ്ങിയ നിരവധിപേർ ചടങ്ങിനെത്തിയിരുന്നു.

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിവരും ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.