സഹോദരിയെ തടാകത്തിൽ തള്ളിയിട്ട് കൊന്നു, രക്ഷിക്കാനിറങ്ങിയ അമ്മയും മരിച്ചു.സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു:  ഇതരമതസ്ഥനുമായി പ്രണയത്തിലായ സഹോദരിയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി സഹോദരൻ. മകളെ രക്ഷിക്കാന്‍ കായലിൽ ചാടിയ അമ്മയും മരിച്ചു. കര്‍ണാടകത്തിലെ ഹുന്‍സൂരില്‍ മാരുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ധനുശ്രീയും അമ്മ അനിതയുമാണ് മരിച്ചത്. ധനുശ്രീയുടെ സഹോദരന്‍ നിതിനെ പോലീസ് അറസ്റ്റുചെയ്തു.

അയല്‍ ഗ്രാമത്തിലുള്ള ബന്ധു വീട്ടിൽ പോകാനെന്നു പറഞ്ഞു ധനുശ്രീയെയും അമ്മയെയും ബൈക്കില്‍ കയറ്റി കൊണ്ടുപോയ നിധിൻ വഴിക്ക് തടാകത്തിനടുത്ത് ബൈക്ക് നിര്‍ത്തിയശേഷം സഹോദരി ധനുശ്രീയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ധനുശ്രീയെ രക്ഷിക്കാനായി അമ്മയും തടാകത്തില്‍ ചാടി. നിതിന്‍ വീട്ടിലെത്തി പിതാവ് സതീഷിനെ വിവരം അറിയിക്കുകയും പിതാവിനെക്കൂട്ടി തടാകത്തിലെത്തി ധനുശ്രീയെ തള്ളിയിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. തിരച്ചിലിനൊടുവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.

അടുത്ത ഗ്രാമത്തിലെ ഒരു മുസ്ലിം യുവാവിനെ പ്രണയിച്ച സഹോദരി ധനുശ്രീ അയാളെ വിവാഹം കഴിക്കാനായിരുന്നു തീരുമാനം. ഇക്കാര്യത്തിൽ സഹോദരനും സഹോദരിയും തമ്മിൽ തർക്കം പതിവായിരുന്നു.നിതീഷ് പലതവണ സഹോദരിയെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ധനുശ്രീ അത് കൂട്ടാക്കിയില്ല. അയൽക്കാരുടെ പരിഹാസത്തിൽ അസ്വസ്ഥനായിരുന്ന നിതീഷ് നാണക്കേട് ഒഴിവാക്കാൻ സഹോദരിയെ തള്ളിയിട്ട് കായലിൽ കൊല്ലുകയായിരുന്നു.