നാടിൻറെ പ്രധാനമന്ത്രി പൂജാരിയാകുന്നു ,പാർലമെന്റ് മന്ദിരത്തിൽപ്പോലും പൂജകൾ ചെയ്യുന്നു,എങ്ങനെ നിശബ്ദരായിരിക്കാന്‍ സാധിക്കും,പ്രകാശ് രാജ്

തൃശൂർ : പ്രധാനമന്ത്രി സ്വന്തം സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് എന്റെയും നിങ്ങളുടേയും വീടായ പാർലമെന്റ് മന്ദിരത്തിൽപ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകൾ നടന്ന രാജ്യത്ത്, ഇനിയും നിശബ്ദരായിരിക്കാൻ സാധിക്കുന്നതെങ്ങനെയെന്ന് നടൻ പ്രകാശ് രാജ്.സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിനിടെ പ്രകാശ് രാജ് ചോദിച്ചു.

മണിപ്പൂരും പലസ്തീനും നമ്മെ വേദനിപ്പിക്കാതായിരിക്കുന്നു. അത് അവരുടെ പ്രശ്നംമാത്രമായി കാണാതെ, ഒരു സ്ഥലത്തെ പ്രശ്നമായിക്കാണാതെ രാജ്യത്തിന്റെ പ്രശ്നമായി കാണണം, മനുഷ്യന്റെ ദുഃഖമായി കാണണം.ജനാധിപത്യമെന്നത് നമ്മുടെ സ്വപ്നമായിരുന്നു, എന്നാലിന്ന് നമ്മുടെ രാജ്യം പകുതി ഹിന്ദുരാഷ്ട്രമായിരിക്കുന്നു. പണ്ടുണ്ടായിരുന്ന ജാതിവ്യസ്ഥയിലേക്കാണ് രാജ്യത്തിന്റെ പോക്ക്.ലോകത്തൊരിടത്തും വലതുപക്ഷം വിജയിച്ച ചരിത്രമില്ല. ഒന്നിച്ചുള്ള പ്രതിരോധമാണ് കാലഘട്ടത്തിന്റെ ആവശ്യം. പ്രകാശ് രാജ് പറഞ്ഞു.

രാജ്യത്തെ നിശബ്ദമാക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന തെറ്റാണ്. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. നിശ്ശബ്ദരായിരുന്നവർക്ക് ചരിത്രം മാപ്പുതരില്ല.തനിക്ക് സംസാരിക്കാൻ വേദി ലഭിക്കുന്നത് കേരളത്തിൽ മാത്രമാണെന്നും ഇവിടെ തന്നെ കേൾക്കാനും സംവദിക്കാനും വിവരമുള്ള ഒരുകൂട്ടം സാഹിത്യകാരും സമൂഹവുമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.