കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പി.സി ജോർജ് ബിജെപിയിൽ അം​ഗത്വമെടുത്തു

ന്യൂഡല്‍ഹി: കേരള ജനപക്ഷം സെക്യൂലര്‍ നേതാവ് പി.സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹവും മകന്‍ ഷോണ്‍ ജോര്‍ജും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്നാണ് ജോര്‍ജിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ഇത് വെറും തുടക്കം മാത്രമാണെന്നും ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.പി.സി ജോര്‍ജിന്‍റെ ബിജെപി പ്രവേശനത്തോടെ  ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും ലോക് സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കുമെന്നും പിസി ജോർജ് പറഞ്ഞു.വരുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് എംപിമാർ ബിജെപിക്ക് സംസ്ഥാനത്ത് നിന്നുണ്ടാകുമെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് പിസി ജോർജ് പറഞ്ഞു.