ഖത്തറിലെ ഇന്ത്യൻ നാവികരുടെ മോചനത്തിന് ഇടപെട്ടുവെന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം ഷാരുഖ് ഖാൻ

മുംബൈ : 2022 ഓഗസ്റ്റിൽ അന്തർവാഹിനിയിൽ ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾ ഖത്തറിൽ തടവിലാക്കപ്പെട്ടതും തുടർന്ന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അത് ജയിൽ ശിക്ഷയായി ഇളവ് ചെയ്‌തതും വർത്തയായതാണ്. കഴിഞ്ഞ ദിവസമാണ് ഖത്തറിലെ ജയിലിൽ തടവിലായിരുന്ന മലയാളിയടക്കം എട്ട് മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെയും മോചിപ്പിച്ചത്.

മുൻ ഇന്ത്യൻ നാവികരെ ഖത്തർ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഷാരൂഖ് ഖാൻ സഹായിച്ചുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു.ഈ വാർത്ത തള്ളി ഷാരൂഖ് ഖാന്‍റെ ടീം ഔദ്യോഗിക പ്രസ്‌താവന ഇറക്കി. ഖത്തര്‍ ഷേഖുമാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, വിലയേറിയ ഒത്തുതീര്‍പ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാന്‍ ഇടപെട്ട ബോളിവുഡ് താരം ഷാരുഖ് ഖാനെയും മോദി ഖത്തര്‍ സന്ദര്‍ശനത്തില്‍ കൂടെക്കൂട്ടണം എന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പോസ്റ്റ്.

മുൻ ബിജെപി നേതാവിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഷാരൂഖ് ഖാന്റെ ടീം പ്രസ്‌താവനയിറക്കി.ഖത്തറിൽ നിന്നുള്ള ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ വിട്ടയച്ചതിൽ ഷാരുഖ് ഖാന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണ്. ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇന്ത്യൻ നാവികരുടെ മോചനം യാഥാർത്ഥ്യമാക്കിയത്. ഷാരുഖ് ഖാൻ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. നയതന്ത്രവും രാഷ്ട്രതന്ത്രവും ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും നമ്മുടെ കഴിവുള്ള നേതാക്കൾ ഏറ്റവും നന്നായി നടപ്പിലാക്കുന്നു. മറ്റ് പല ഇന്ത്യക്കാരെയും പോലെ ഷാരൂഖ് ഖാനും നാവിക ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നതിൽ സന്തോഷമുണ്ടെന്നും അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.