തിങ്കളാഴ്ച പുലർച്ചെ കാണാതായ കുട്ടിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി ഒരു കുടുംബം

തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണ്ണായക മൊഴി. കുട്ടിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി ഈഞ്ചയ്ക്കലിലുള്ള ഒരു കുടുംബം പോലീസിന് മൊഴി നൽകി. ബിഹാര്‍ സ്വദേശികളായ അ‍മര്‍ദിപ്–റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്.

വഴിയരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ തിങ്കളാഴ്ച പുലർച്ചെ പേട്ട ഓള്‍സെയിന്‍റ്സ് കോളജിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്. സംശയാസ്പദമായ സാഹചര്യത്തില്‍ സ്കൂട്ടര്‍ പോകുന്നത് കണ്ടെന്നാണ് മൊഴി.11.30 വരെ കുട്ടിയുണ്ടായിരുന്നുവെന്നും പുലർച്ചെ ഒരു മണിക്ക് എണീറ്റ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലെന്നുമാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്.

സർക്കാർ ഇടപെടുന്നത് ജാഗ്രതയോടെയാണെന്നും വിഷയത്തിൽ സർക്കാർ ഇടപെടുന്നത് ജാഗ്രതയോടെയാണെന്നും ഇടപെടലിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി പരിശോധന നടത്തുകയാണ്.