കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു

ആലപ്പുഴ: ജോലിക്കുപോയ ഭാര്യയെ സ്കൂട്ടർ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് കടക്കരപ്പള്ളി 13ാം വാർഡ് വട്ടക്കര കൊടിയശേരിൽ ശ്യാം ജി ചന്ദ്രൻ (36) മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മൂന്നുമാസം മുൻപ് ആത്മഹത്യ ശ്രമം നടത്തിയ ശ്യാം സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ശ്യാമിന്റെ ഭാര്യയും പട്ടണക്കാട് വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപിന്റെയും ബാലാമണിയുടെയും മകളുമായ ആരതി (32) കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചിരുന്നു.കുടുംബപ്രശ്നങ്ങളെ തുടർന്ന് മക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ചുകയറിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തതുമാണ് ഭാര്യ ആരതിയെ കൊലപ്പെടുത്താൻ കാരണമെന്നും ശ്യാം മജിസ്ട്രേറ്റിനു മൊഴി നൽകിയിരുന്നു.

ഗാർഹിക പീഡനത്തെത്തുടർന്നു മക്കളുമൊത്തു മാറിത്താമസിച്ചിരുന്ന ആരതി ശ്യാമിൽനിന്നു ജീവന് ഭീഷണിയുണ്ടെന്നു കാണിച്ചു പൊലീസിലും കഴിഞ്ഞ ഡിസംബറിൽ  കോടതിയിലും ഹർജി നൽകിയിരുന്നു. പട്ടണക്കാട് പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കുപോയ ആരതിയെ ആളൊഴിഞ്ഞ വഴിയിൽ കാത്തുനിന്നു ശ്യാം പെട്രോളൊഴിച്ചു തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരതി വൈകിട്ടോടെ മരിച്ചു.