സന്ദേശ്ഖാലി കേസ്, ഒളിവിലായിരുന്ന പ്രധാന പ്രതി തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി ഷാജഹാൻ ഷെയ്ഖിനെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നും ഇന്നലെ അര്‍ധരാത്രിയോടെ ബംഗാള്‍ പോലീസിന്റെ പ്രത്യേക സംഘം പിടികൂടി.സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം അവരുടെ ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാന്‍ ശൈഖിനും കൂട്ടാളികള്‍ക്കുമെതിരെയുള്ളത്.

55 ദിവസമായി ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ ബംഗാളിലുടനീളം വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ഷാജഹാന്‍ ശൈഖിനെ അറസ്റ്റ്‌ചെയ്യാന്‍ സംസ്ഥാന പോലീസിനു പുറമേ ഇഡിക്കും സിബിഐക്കും അധികാരമുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

ഷാജഹാന്‍ ശൈഖ് ഒളിവിൽ പോയതോടെ നിരവധി സ്ത്രീകളാണ് ഇയാൾക്കെതിരെ ആരോപണവുമായി എത്തിയത്.തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലിനല്‍കാതെ മര്‍ദിക്കുന്നുവെന്നും സ്തീകളെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായിപീഡിപ്പിക്കുന്നുവെന്നും സ്ത്രീകള്‍ പരാതി നൽകിയിട്ടുണ്ട്.