ഖലിസ്ഥാൻ നേതാവ് പ്രഭ്പ്രീത് സിംഗ് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ഖലിസ്ഥാനി സംഘടനയുടെ പ്രവര്‍ത്തകന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായതായി റിപ്പോർട്ട്.ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് എന്ന തീവ്ര ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ നേതാവാണ് പ്രഭ്പ്രീത് സിംഗ്.പഞ്ചാബ് പോലീസാണ് പിടികൂടിയത്.പഞ്ചാബ് പോലീസിന്റെ അമൃത്സറിലെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന് ലഭിച്ച ഇന്റലിജന്‍സ് വിവരമാണ് പ്രഭ്പ്രീത് സിങ്ങിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് വിവരം.

ജര്‍മ്മനി കേന്ദ്രമാക്കി ഭീകരവാദികളെ റിക്രൂട്ട് ചെയ്യുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുവന്നിരുന്നത് പ്രഭ്പ്രീത് സിംഗാണ്.പഞ്ചാബിലെ ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുള്ള കെ.ഇസഡ്.എഫ്. ഭീകരനായ ജഗ്ദീഷ് സിങ് ഭുരയുടെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളായിരുന്നു നേരത്തെ ലഭിച്ചത്. ഭീകരസംഘടനയുമായി ബന്ധമുള്ള നാലുപേരെ ആയുധങ്ങള്‍ സഹിതം അറസ്റ്റ് ചെയ്യുന്നതിന് ഈ ഇന്റലിജന്‍സ് വിവരം പോലീസിനെ സഹായിച്ചിരുന്നു.

കെ.ഇസഡ്.എഫ്. ശൃംഖലയിലെ എല്ലാവരേയും അവരുമായി ബന്ധമുള്ള മറ്റുള്ളവരേയും കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിലാണ് പഞ്ചാബ് പോലീസെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.