ജിദ്ദ: സൗദിയിൽ മക്ക മേഖലയിൽ പുതിയ സ്വർണ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി. നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട് ചേർന്നാണ് സുപ്രധാന നിക്ഷേപമുണ്ടെന്ന കണ്ടെത്തൽ. 2022ൽ ആരംഭിച്ച സൗദി മൈനിങ് കമ്പനി (മആദിൻ) കമ്പനിയുടെ തീവ്ര പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്.
2022ലാണ് മആദിൻ കമ്പനി ശക്തമായ പര്യവേക്ഷണ പരിപാടി ആരംഭിച്ചത്. 2023 അവസാനത്തോടെ മൻസൂറയിലെയും മസാറയിലെയും സ്വർണ വിഭവങ്ങളുടെ അളവ് ഏകദേശം 70 ലക്ഷം ഔൺസ് ആണ്. പ്രതിവർഷം രണ്ടര ലക്ഷം ഔൺസ് ആണ് ഉൽപാദന ശേഷി. സൗദി അറേബ്യൻ മൈനിങ് കമ്പനിയുടെ ഖനികളായ മൻസൂറ, മസാറ സൗദിയുടെ പടിഞ്ഞാറ് ജിദ്ദ നഗരത്തിന് 460 കിലോമീറ്റർ കിഴക്ക് മക്ക മേഖലയിലെ അൽഖുർമ ഗവർണറേറ്റ് ഭൂപരിധിയിലാണുള്ളത്.
അൽഉറുഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മൻസൂറ, മസാറ ഖനികൾക്ക് തെക്ക് 100 കിലോമീറ്റർ നീളത്തിലും കമ്പനി പര്യവേക്ഷണം നടത്തി.125 കിലോമീറ്റർ നീളത്തിൽ നിക്ഷേപമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രധാന സ്വർണ വലയമായി പ്രദേശം മാറും. ആഴത്തിലും പരപ്പിലും ലഭ്യമായ വിഭവങ്ങൾ ഖനിയിലെ സമ്പത്തിെൻറ സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഭൂഗർഭ വികസനത്തിലൂടെ ഖനിയുടെ ആയുസ്സ് നീട്ടാനാകുമെന്നും കമ്പനി പറഞ്ഞു.