തിരുവനന്തപുരം : എസ്.എസ്.എൽ.സി രസതന്ത്ര പരീക്ഷയ്ക്ക് വിദ്യാർഥികൾക്ക് ഉത്തരമെഴുതി സഹായിച്ച ചീഫ് സൂപ്രണ്ട് പിടിയിൽ. തിരുവനന്തപുരം ആനാട് ശ്രീനാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ ബുധനാഴ്ചയാണ് സംഭവം.ഗുരുതരക്രമക്കേട് ചൂണ്ടിക്കാട്ടി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇൻവിജിലേറ്റർ, ഓഫീസ് അസിസ്റ്റന്റ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
ആനാട് സ്കൂളിലെ പരീക്ഷ നടത്തിപ്പിൽ ക്രമക്കേട് നടക്കുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരീക്ഷാഭവൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പരിശോധനയ്ക്കെത്തിയപ്പോൾ പരീക്ഷ ഹാളിൽ പിൻബെഞ്ചിലിരിക്കുന്ന കുട്ടികൾക്ക് ചീഫ് സൂപ്രണ്ട് നേരിട്ട് ഉത്തരങ്ങളെഴുതി കൈമാറുന്നതാണ് കണ്ടത്.ചിക്കൻ പോക്സ് ബാധിച്ചെന്ന പേരിൽ പ്രത്യേക ഹാളിൽ മാറ്റിയ മൂന്നു വിദ്യാർഥികളെയാണ് പുസ്തകങ്ങൾ തുറന്ന് വെച്ച് പരീക്ഷയെഴുതുന്നത് കണ്ടത്. ഓഫീസ് അസിസ്റ്റന്റാണ് പുസ്തകം എത്തിച്ചുനൽകിയതെന്ന് വിദ്യാർഥികൾ പരീക്ഷ സ്ക്വാഡിനോട് പറഞ്ഞു.
ചീഫ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ നീക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആറ്റിങ്ങൽ ഡി.ഇ.ഒ.യ്ക്ക് നിർദേശം നൽകി.