സർവീസുകൾ വിപുലീകരിക്കാനൊരുങ്ങി എയർ ഇന്ത്യ, കൂടുതൽ വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ സാധ്യത

പ്രവർത്തന വിപുലീകരണം ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. 2023- ന്റെ ആദ്യ പകുതിയിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 12 വിമാനങ്ങളാണ് കമ്പനി പാട്ടത്തിനെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആറ് വീതം വൈഡ് ബോഡി ബോയിംഗ് 777- 300 ഇആർ വിമാനങ്ങളും നാരോ ബോഡി എയർബസ് എ320 നിയോ വിമാനങ്ങളുമാണ് പാട്ടത്തിന് എടുക്കുന്നത്.

പുതുതായി പാട്ടത്തിന് എടുക്കുന്ന വിമാനങ്ങൾ ഹ്രസ്വ- മധ്യ- ദീർഘ ദൂര അന്താരാഷ്ട്ര സർവീസുകൾക്കും ആഭ്യന്തര സർവീസുകൾക്കുമാണ് ഉപയോഗിക്കുകയെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 2022 ജനുവരിയിലാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ച ശേഷം ആദ്യ പടിയായി 42 വിമാനങ്ങളാണ് എയർ ഇന്ത്യ പാട്ടത്തിനെടുത്തത്. കൂടാതെ, 30 വിമാനങ്ങൾ 2022 സെപ്തംബറിലും എയർ ഇന്ത്യ പാട്ടത്തിനെടുത്തിരുന്നു. അടുത്ത 15 മാസത്തിനുള്ളിൽ ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളിൽ നിന്നും 30 ശതമാനം വിഹിതം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിമാനങ്ങൾ പാട്ടത്തിനെടുത്തത്.

നിലവിൽ, ദീർഘ കാലമായി സർവീസുകൾക്ക് ഉപയോഗിക്കാതിരുന്ന വിമാനങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം സർവീസിന് എത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 19 വിമാനങ്ങളുടെ അറ്റകുറ്റപ്പണിയാണ് പൂർത്തിയാക്കിയത്. വരും വർഷങ്ങളിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.