ഉദ്യോഗാർഥിക്ക് അർഹമായ ജോലി കളഞ്ഞ ഉദ്യോഗസ്ഥനെതിരെ നടപടി വേണം’ സിപിഐ

തിരുവനന്തപുരം : ഉദ്യോഗസ്ഥന്റെ നിഷേധാത്മക സമീപനംകൊണ്ട് സർക്കാർ ജോലി നഷ്ടമായ നിഷാ ബാലകൃഷ്ണന് പിന്തുണയുമായി സിപിഐ. ജനയുഗം പത്രത്തിൽ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ്  തന്നെ വന്ന് കണ്ട നിഷാ ബാലകൃഷ്ണൻ എന്ന ഉദ്യോഗാർഥി നേരിട്ട ദുരനുഭവം വിവരിച്ചത്. ‘സാധാരണ ജനങ്ങളോട്‌ കരുണ കാണിക്കുന്ന എത്രയോ വിശാലമനസ്തരായ ഉദ്യോഗസ്ഥര്‍ ഉള്ള നമ്മുടെ നാട്ടില്‍ ഇത്തരം സാഡിസ്റ്റിക്‌ പ്ലഷര്‍ ആസ്വദിക്കുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കേണ്ടുന്നത്‌ വരും തലമുറയ്ക്ക്‌ അനുഗ്രഹമായിരിക്കും’- ലേഖനത്തിൽ പ്രകാശ് ബാബു പറയുന്നു.

ക്രൂരതയ്ക്കും ഒരു അതിര്‍വരമ്പണ്ടാകണമെന്ന്‌ തോന്നിപ്പോയ അനുഭവമാണ്‌ കൊല്ലം ജില്ലയില്‍ ചവറ സത്ത്‌ ഉഷസില്‍ നിഷാ ബാലകൃഷ്ണന്റെ സങ്കടാനുഭവങ്ങള്‍ കേട്ടപ്പോഴുണ്ടായത്‌. സര്‍ക്കാര്‍ ജോലി സ്വപ്പം കാണാത്ത അഭ്യസ്തവിദ്യര്‍ നമ്മുടെ നാട്ടില്‍ വിരളമായിരിക്കും. ഗ്രാജ്വേഷന്‍ കഴിഞ്ഞ നിഷ, പല പിഎസ്‌സി പരീക്ഷകളും എഴുതി. അവസാനം എറണാകുളം ജില്ലയില്‍ മാര്‍ച്ച്‌ 205 ല്‍ നിലവില്‍ വന്ന എല്‍ഡി ക്ലാര്‍ക്ക്‌ ലിസ്റ്റില്‍ 696-ാം പേരുകാരിയായി ഉള്‍പ്പെട്ടു.

695 പേര്‍ക്ക്‌ വരെ ഈ റാങ്കില്‍ നിന്ന് പലപ്പോഴായി നിയമന ശുപാര്‍ശ ലഭിച്ചു. 2018 മാര്‍ച്ച്‌ 28 ന്‌ കൊച്ചിന്‍ കോര്‍പറേഷനില്‍ നിന്നും ഒരു ഓപ്പണ്‍ കാറ്റഗറി ഒഴിവ്‌ നഗരകാര്യ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള ഡയറക്ടറേറ്റിലേക്ക്‌ റിപ്പോര്‍ട്ടു ചെയ്തു. ഇ-മെയില്‍ വഴി അയച്ച ഒഴിവ്‌ റിപ്പോര്‍ട്ട്‌ 28 ന്‌ ഉച്ചയ്ക്ക് മുന്‍പുതന്നെ ഡയറക്ടറേറ്റില്‍ കിട്ടുകയും ചെയ്തു. ഇതറിഞ്ഞ ഉദ്യോഗാര്‍ത്ഥി ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട്‌ ഈ ഒഴിവ്‌ എത്രയും പെട്ടെന്ന്‌ പിഎസ്‌സിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യണമേയെന്ന്‌ അപേക്ഷിച്ചു.

ഉടനെ അയച്ചു കൊള്ളാമെന്നദ്ദേഹം ഉദ്യോഗാര്‍ത്ഥിയെ ആശ്വസിപ്പിച്ചു വാക്കു കൊടുത്തു. പക്ഷെ 28 ന്‌ ഉച്ചകഴിഞ്ഞുള്ള സമയത്തോ 31 ന്‌ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു, മണിവരെയുള്ള സമയത്തോ ആ ഉന്നതനായ ബ്യൂറോക്രാറ്റ്‌ മുറ്റിയ ക്ലാര്‍ക്ക്‌ ) ഈ ഒഴിവ്‌ റിപ്പോര്‍ട്ട്‌ ചെയ്തില്ല. 29 പെസഹവ്യാഴവും 30 ദുഃഖവെള്ളിയുമായിരുന്നു. ഇനി ഒരു പിഎസ്‌സി പരീക്ഷ എഴുതുവാനുള്ള അവസരം പ്രായപരിധിയാല്‍ ലഭിക്കുകയില്ലായെന്നറിയാവുന്ന ഈ ഉദ്യോഗാര്‍ത്ഥി 31 ന്‌ രാവിലെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നിഷ പറയുന്നത്‌ ഉച്ചകഴിഞ്ഞ്‌ അദ്ദേഹം ഫോണ്‍ എടുക്കാനേ തയാറായില്ലായെന്നാണ്‌.

ഉന്നതനായ ഈ ബ്യൂറോക്രാറ്റ് 28-ാം തീയതി തന്റെ കൈവശം കിട്ടിയ ഒഴിവു സംബന്ധിച്ച റിപ്പോര്‍ട്ട്‌ നാലാം ദിവസം രാത്രി വരെ പിഎസ്‌സിക്ക്‌ റിപ്പോര്‍ട്ടു ചെയ്യാതെ ആ കടലാസില്‍ അടയിരുന്നു എന്നത്‌ അയാളുടെ സാഡിസ്റ്റിക്‌ മനോഭാവത്തിന്റെ തെളിവാണ്‌. ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്തകളില്‍ കണ്ടത്‌ അയാള്‍ 31-ാം തീയതി (റിപ്പോര്‍ട്ട്‌ കിട്ടി നാലാം ഭിവസം) രാത്രി 12 മണിക്ക്‌ ഈ ഒഴിവ്‌ പിഎസ്സിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തുവെന്നാണ്‌. പക്ഷെ പിഎസ്‌സിക്ക്‌ ഡയറക്ട്രേറ്റില്‍ നിന്നുള്ള ഇ-മെയില്‍ ലഭിച്ചത്‌ 12 മണി കഴിഞ്ഞ്‌ നാലു സെക്കന്റ്‌ കൂടി കഴിഞ്ഞിട്ടാണ്‌ എന്നാണ്‌. അതുകൊണ്ട്‌ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു എന്നതാണ്‌ അവരുടെ വാദം. ഇവിടെ രണ്ടു ചോദ്യങ്ങള്‍ക്ക്‌ കേരളീയ പൊതുസമൂഹം മറുപടി പ്രതീക്ഷിക്കുന്നു.

ഒന്ന്‌; മാര്‍ച്ച്‌ 28 ന്‌ ഇ-മെയില്‍ മുഖേന ഡയറക്ടറേറ്റില്‍ ലഭിച്ച ഒഴിവ്‌ റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ 31 ന്‌ വൈകുന്നേരം അഞ്ച്‌ മണിവരെ എന്തുകൊണ്ട്‌ പിഎസ്‌സിക്കു റിപ്പോര്‍ട്ട്‌ ചെയ്തില്ല. അയാളെ ഓര്‍മ്മപ്പെടുത്തിയിട്ടും ബോധപൂര്‍വം വരുത്തിയ വീഴ്ചയ്ക്ക് അയാളുടെ പേരില്‍ ഉചിതമായ അച്ചടക്ക നടപടിയെടുക്കേണ്ടതല്ലേ?

രണ്ട്‌: കണ്ണൂര്‍ ജില്ലാ പിഎസ്‌സി ഓഫീസില്‍ രാത്രി 12 മണിക്ക്‌ (കഴിഞ്ഞും) സ്വീകരിച്ച്‌ തുടര്‍ നടപടിയെടുത്തപ്പോള്‍ നാലു സെക്കന്റിന്റെ (കണ്ണ്‌ ഇമ വെട്ടുന്ന സമയം) വ്യത്യാസം പറഞ്ഞ്‌” എറണാകുളം പിഎസ്‌സി ഓഫീസ്‌ ഒഴിവ്‌ റിപ്പോര്‍ട്ട്‌ ചെയ്തു ഇ-മെയില്‍ നിരസിക്കുന്നു. ആപ്പോള്‍ ജില്ലാ പിഎസ്‌സി ഓഫീസുകളില്‍ രണ്ടു നീതി നടപ്പാക്കിയതിനെ
സാധൂകരിക്കുന്നതെങ്ങനെ?

ഇവിടെ വെളിവായത്‌ ഒരു നിഷയോട്‌ കാണിച്ച ക്രൂരതയാണെങ്കില്‍ ഇത്തരം നിഷാദന്മാര്‍ എത്ര പാവങ്ങളുടെ നിയമപരവും നീതിയുക്തവുമായ അവകാശങ്ങളെ ചവിട്ടിമെതിച്ചിട്ടുണ്ടാവും.എക്സിക്യൂട്ടീവിന്റെ ഗ്രവണ്‍മെന്റിന്റെ) ഭാഗമായ ഒരു ഉദ്യോഗസ്ഥ പ്രാപ്പിടിയന്‍ തന്റെ ഇരയെ വേട്ടയാടി അൽപാൽപമായി കൊന്നു തിന്നുന്ന ക്രൂരതയാര്‍ന്ന വിനോദം കാണിച്ച്‌ ഒരു പാവം യുവതിയുടെ ജീവിത സ്വപ്നം തകര്‍ത്തതിനെ ഒരു നീതിപീഠവും അംഗീകരിക്കുമെന്ന്‌ കരുതുന്നില്ല.