ഫോണിൽ നാട്ടിലെ സ്ത്രീകളുടെ അശ്ലീല വീഡിയോ സൂക്ഷിച്ച നേതാവിനെ സി പി എം പുറത്താക്കി

ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാന പ്രകാരം യുവതികളുടെ അശ്ളീല വീഡിയോ ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത് അംഗം AP സോണയെയാണ് പുറത്താക്കിയത്.

സോണക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മ്യുണിസ്റ്കാരന്റെ അന്തസ്സിനു നിരക്കാത്ത പ്രവർത്തികളാണ് സോണയിൽ നിന്നും ഉണ്ടായതെന്നും സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ പാർട്ടി കണ്ടെത്തി.

സോണയ്ക്കെതിരെ നടപടി എടുക്കുന്നതിനെ എതിർത്ത് ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും വെറുതെ കുറ്റാരോപണം നടത്തരുതെന്നുമുള്ള ചില നേതാക്കളുടെ ചോദ്യങ്ങൾക്ക് എല്ലാത്തിനും തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും നേതാക്കൾ മറുപടി നല്‍കി.

എ പി സോണ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇയാള്‍ക്കെതിരെ സഹപ്രവര്‍ത്തക പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം എ പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വിഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു.