പാളത്തിനു കുറുകെ ഓടുന്ന കുട്ടിയെ കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചു,

കൊച്ചി: ട്രെയിൻ വരുന്നതിനിടെ അമ്മയുടെ കൈവിട്ട് പാളത്തിനപ്പുറം നിന്ന അച്ഛനരികിലേക്ക് ഓടിയ നാലുവയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. ഭര്‍ത്താവും ഭാര്യയും മൂന്നു കുട്ടികളും അമ്മൂമ്മയും അടങ്ങുന്ന കുടുംബം കോഴിക്കോട് ഭാഗത്തേക്ക് പോകാനായാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

ട്രെയിൻ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നത് കണ്ട ഇവർ ധൃതിപിടിച്ച് പാളം മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു.ഭര്‍ത്താവ് രണ്ടു കുട്ടികളുമായി ആദ്യം പാളം മുറിച്ചു കടന്നു. അപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയതിനാല്‍ അമ്മയും ഒരു കുട്ടിയും അമ്മൂമ്മയും പാളം മുറിച്ചു കടന്നില്ല. ട്രെയിൻ തൊട്ടരികിൽ എത്തിയതും അമ്മയുടെ കൈ വിടീപ്പിച്ചു് നാലുവയസുകാരന്‍ ട്രാക്കിന് അപ്പുറത്തുനിന്ന അച്ഛന്റെ അരികിലേക്ക് ഓടുകയായിരുന്നു.

ഈ കാഴ്ച കണ്ട കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉറക്കെ നിലവിളിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഒന്നും ചെയ്യാനാകാതെ തരിച്ചു നിന്ന് പോയി. നോര്‍ത്ത് മെട്രോ സ്‌റ്റേഷന്‍ ഭാഗത്തു നിന്നാണ് ഇവർ പാളം മറികടന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തിയത് . മേൽപ്പാലം അറ്റകുറ്റപ്പണിയ്ക്കായി അടച്ചിട്ടിരിക്കുന്നതിനാൽ ട്രാക്കിലെ ട്രോളിവേയിലൂടെയാണ് ഇവർ വന്നത്.

അച്ഛനരികിലേക്ക് ഓടിയ കുട്ടി പാളം മുറിച്ചുകടക്കുന്നതിനിടെ മറിഞ്ഞുവീഴുന്നത് കണ്ട അച്ഛന്‍ ട്രാക്കിലേക്ക് എടുത്തുചാടി കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു. കുട്ടി ഓടുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഏതാനും ബോഗികള്‍ ഇവരെയും മറികടന്നാണ് നിന്നത്.എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.

അച്ഛന്റെ സമയോചിതമായ ഇടപെടലിൽ പാളത്തിനരികിൽ വീണുപോയ നാലുവയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. അപ്പോഴേക്കും പോര്‍ട്ടര്‍മാരും ആര്‍പിഎഫുമെല്ലാം ഓടിയെത്തിയിരുന്നു. കുടുംബത്തെ വെയ്റ്റിങ്ങ് റൂമിലിരുത്തി വെള്ളമെല്ലാം നല്‍കി ആശ്വസിപ്പിച്ച്‌ അതേ ട്രെയിനിൽത്തന്നെ യാത്രയാക്കി.