കാഠ്‌മണ്ഡു : നേപ്പാളിലുണ്ടായ വിമാന അപകടസ്ഥലത്ത് നിന്ന് ബ്ലാക്ക് ബോക്‌സ്, കോക്‌പിറ്റ് വോയ്‌സ് റെക്കോർഡർ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ കണ്ടെടുത്തതായി കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് വക്താവും റെസ്‌ക്യൂ കോർഡിനേഷൻ കമ്മിറ്റി അംഗവുമായ പ്രേംനാഥ് താക്കൂർ പറഞ്ഞു. വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു.അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രക്കാരും രണ്ട് പൈലറ്റുമായും രണ്ട് എയർ ഹോസ്റ്റസുമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
കാഠ്മണ്ഡുവിൽ നിന്ന് പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.30ന് വിനോദസഞ്ചാര കേന്ദ്രമായ പൊഖാറ നഗരത്തിലേക്ക് പുറപ്പെട്ട യെതി എയർലൈൻസിൻ്റെ എടിആർ 72 വിമാനമാണ് തകർന്നു വീണത്. ലാൻഡ് ചെയ്യാൻ 25 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്താണ് അപകടം നടന്നത് . 68 മൃതദേഹങ്ങൾ കണ്ടെടുത്തു.മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരും നാല് റഷ്യക്കാരും രണ്ട് ദക്ഷിണ കൊറിയക്കാരും അയർലൻഡ്, ഓസ്‌ട്രേലിയ, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പെടുന്നു. ജനുവരി 13ന് അവധി ആഘോഷിക്കാൻ നേപ്പാളിലേക്ക് പോയി മടങ്ങിയെത്തുമ്പോഴാണ് ദുരന്തമുണ്ടായത്.
അപകടസ്ഥലത്ത് നിന്ന് ബ്ലാക്ക് ബോക്‌സ്, കോക്‌പിറ്റ് വോയ്‌സ് റെക്കോർഡർ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ കണ്ടെടുത്തു. അപകടസ്ഥലത്തെത്തിയ അന്വേഷണ സമിതി അംഗങ്ങൾക്ക് ഇവ കൈമാറി. ബ്ലാക് ബോക്സിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിന് ഒരു മിനിറ്റ് മുൻപ് പൈലറ്റ് എയർ ട്രാഫിക് കൺ ട്രോളുമായി സംസാരിച്ചിരുന്നു. എന്താണ് സംസാരിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നേരിയ മഞ്ഞ് ഉണ്ടായിരുന്നുവെങ്കിലും ലാൻഡ് ചെയ്യാനാവശ്യമായ കാഴ്ച പരിധിയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
അപകടത്തിന് മുൻപ് വിമാനം താഴ്ന്ന് പറക്കുന്നതും സെക്കൻഡുകൽക്ക് മുൻപ് ഒരു വശത്തേക്ക് ചെരിയുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. അപകടത്തിന് കാരണം പൈലറ്റിൻ്റെ പിഴവോ യന്ത്ര തകരാറോ ആകാം എന്ന സാധ്യതകളിലേക്കാണ് അന്വേഷണം എത്തുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂ എന്ന നിലപാപാടിലാണ് അധികൃതർ.