ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്.സുസ്ഥിരവികസനത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം പലതവണ സംസ്ഥാനത്തെതേടിയിത്തി. അന്താരാഷ്ട്ര തലത്തിലും നിരവധി അംഗീകാരങ്ങൾ ഏറ്റുവാങ്ങി.

ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകള്‍ സമ്മേളനത്തിൽ പാസാക്കും.ഗവര്‍ണറുടെ നയപ്രഖ്യാപനം കഴിഞ്ഞാല്‍ ബുധനാഴ്ച ഒരുദിവസം മാത്രമാണ് സഭയുണ്ടാകുക. ഫെബ്രുവരി ഒന്നിന് വീണ്ടും തുടങ്ങുന്ന സമ്മേളനം പത്തിന് അവധിയിലേക്ക് കടക്കും.

ഏറ്റവും ദരിദ്രരുടെ കൈപിടിച്ചുയർത്താൻ വേണ്ട എല്ലാ നടപടിയും സർക്കാർ എടുക്കുന്നു.തൊഴിൽ ഇല്ലായ്‌മ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നിയമസഭയുടെ നിയമ നിർമാണ അധികാരം സംരഷിക്കപ്പെടണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.മതേതരത്വം ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച നടക്കും തുടര്‍ന്ന് മൂന്നിനാണ് ബജറ്റ് അവതരണം നടക്കുക. ആറുമുതല്‍ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 2023-24 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്.