തീവ്രന്യൂനമർദ്ദം,സംസ്ഥാനത്തു് മഴ കനക്കും,കാറ്റിനും തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്തു് മഴ കനക്കും,കാറ്റിനും തിരമാലയ്ക്കും സാധ്യത.മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താൻ നിർദേശം.തീവ്രന്യൂനമർദം ഏതാനം മണിക്കൂറിനുള്ളിൽ കന്യാകുമാരി കടലിലേക്ക് എത്തും,കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയില്ല. കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തന്റെ പോസ്റ്റിൽ ജാ​ഗ്രതാ നിർദേശം നൽകി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.2023 ജനുവരി 31 മുതൽ ഫെബ്രുവരി 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ അടിയന്തര നിർദ്ദേശവും നൽകി.

ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗം ഒഴിവാക്കണം.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്.തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.