വോട്ടർമാർക്കിയിൽ വലിയ സ്വീകാര്യതയുള്ള തരൂരിന് മാന്യമായ പരിഗണന നൽകണം,കെ മുരളീധരൻ

ന്യൂഡൽഹി: സംഘടനാ തലത്തിലെ അഴിച്ചുപണി ലക്ഷ്യമിടുന്ന പ്ലീനറി സമ്മേളനം നടക്കാനിരിക്കെ ശശി തരൂരിനെ തഴയരുതെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള മൂന്ന് എംപിമാർ അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. വോട്ടർമാർക്കിയിൽ വലിയ സ്വീകാര്യതയുള്ള തരൂരിന് മാന്യമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവരാണ് ഖാർഗെയെ കണ്ടത്.

തരൂരിന് പ്രവർത്തക സമിതി അംഗത്വമോ സംഘടനാ തലത്തിൽ ചുമതലയോ നൽകണമെന്നാണ് ഈ മൂന്നു എംപിമാരുടെ ആവശ്യം.തെരഞ്ഞെടുപ്പ് നടന്നാൽ രമേശ് ചെന്നിത്തല മത്സരിച്ചേക്കും. കെ എസ് യു, എൻ എസ് യു, യൂത്ത് കോൺഗ്രസ് എന്നിങ്ങനെ സംഘടനാ തലത്തിലൂടെ പടിപടിയായി ഉയർന്നുവന്ന രമേശ് ചെന്നിത്തലയ്ക്ക് ദേശീയ തലത്തിൽ നേതാക്കളുമായി വളരെ അടുത്ത ബന്ധമാണുള്ളത്.

പ്രവർത്തക സമിതിയിലേക്ക് മത്സരം നടന്നാൽ തരൂർ പിന്മാറിയേക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.ഉമ്മൻ ചാണ്ടി, എ കെ ആന്റണി, കെ സി വേണുഗോപാൽ എന്നിവരാണ് പ്രവർത്തക സമിതിയിലുള്ള കേരളാ നേതാക്കന്മാർ.അസുഖം നിമിത്തം ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടി ഈ മാസം 24 മുതൽ 26 വരെ ഛത്തീസ് ഗഡിലെ റായ്‌പൂരിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കില്ല. പ്രവർത്തക സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും. ഉമ്മൻ ചാണ്ടിക്ക് പകരം തരൂർ എത്തുന്നതിനോട് അദ്ദേഹത്തിന് എതിർപ്പില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

1997ൽ കൊൽക്കത്തയിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഏറ്റവും അവസാനം തെരഞ്ഞെടുപ്പ് നടന്നത്.അനാരോഗ്യം നിമിത്തം ഉമ്മൻ ചാണ്ടി, പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതിനാൽ ഈ സ്ഥാനത്തേക്ക് തരൂരിനെ എത്തിക്കുകയാണ് തരൂർ പക്ഷക്കാരായ എംപിമാരുടെ ലക്ഷ്യം.