സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ യുവാവിന്റെ മരണം; നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം ∙ വയലാ സ്വദേശി അരവിന്ദിന്റെ ദുരൂഹ മരണത്തിൽ നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. സുഹൃത്തായ യുവതിയുടെ വീട്ടിൽനിന്നും അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച അരവിന്ദിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തു വന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഒൻപതിനാണ് കോട്ടയം മെഡിക്കൽ കോളജിൽ വയലാ സ്വദേശി അരവിന്ദ് മരണപ്പെട്ടത്.സുഹൃത്തായ യുവതിയുടെ ഏറ്റുമാനൂരിലെ വീട്ടിൽ കുഴഞ്ഞുവീണ അരവിന്ദിനെ ആശുപത്രിയിൽ എത്തിച്ചതായാണ് ആദ്യം അറിഞ്ഞത്. എന്നാൽ വീട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോൾ തലയിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമായി. മകനെ യുവതിയും വീട്ടുകാരും ചേർന്ന് അപായപ്പെടുത്തി എന്നാണ് മാതാപിതാക്കളുടെ ആരോപണം. അരവിന്ദിന്റെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തലയോട്ടിയിൽ പൊട്ടലുണ്ട്. തലയ്ക്കു പിന്നിലും ഇടതു തോളിൽ അടക്കം വിവിധ ഇടങ്ങളിൽ ചതവേറ്റതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.മെഡിക്കൽ കോളജ് അധികൃതർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഏറ്റുമാനൂർ പൊലീസിന് കൈമാറി. അരവിന്ദന്റെ ദുരൂഹരണവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വീണ്ടും കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടാണ് തുടക്കം മുതൽ പൊലീസ് സ്വീകരിച്ചത്.